ദില്ലി: രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. യാത്രക്കാരിൽ നിന്നുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ട് കൊണ്ട് കേന്ദ്രസർക്കാർ യോഗം വിളിച്ചത്.
അതേസമയം കേന്ദ്ര വ്യോമയാന മന്ത്രാലയമല്ല, കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയമാണ് വിമാനക്കമ്പനികളുടെ യോഗം വിളിച്ചത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം വിമാനക്കമ്പനികൾക്കെതിരെ പതിനായിരത്തിലേറെ പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഉപഭോക്തൃകാര്യമന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിംഗ് പറയുന്നു. ഇതോടെയാണ് വിഷയം പരിശോധിക്കാൻ വരുന്ന നവംബർ എട്ടിന് മന്ത്രാലയം യോഗം വിളിച്ചത്. വിമാനക്കമ്പനികളെ കൂടാതെ ട്രാവൽ വെബ് സൈറ്റുകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയത്തിൻ്റെ ഹെൽപ്പ്ലൈനിൽ നേരിട്ട് ലഭിച്ച പരാതികൾ കൂടാതെ ട്വീറ്ററിലൂടെയും ഇമെയിലുകളായും മറ്റു പലമാർഗ്ഗങ്ങളിലൂടെയും ആയിരക്കണക്കിന് പേർ വിമാനക്കമ്പനികൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ടെന്ന് രോഹിത് കുമാർ അറിയിച്ചു. അനുദിനം വളരുന്ന രാജ്യത്തെ വ്യോമയാനമേഖലയിൽ ഗുരുതരമായ പ്രശ്നങ്ങൾ യാത്രക്കാർ നേരിടുന്നുവെന്ന് വ്യക്തമായതോടെയാണ് വിഷയത്തിൽ ഉപഭോക്തൃകാര്യമന്ത്രാലയം ഇടപെടുന്നത്.
തങ്ങൾക്ക് ലഭിച്ച പരാതികളിൽ പകുതിയിലേറെയും ടിക്കറ്റുകൾ അവസാന നിമിഷം റദ്ദാവുന്നത് സംബന്ധിച്ചും റീഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫ്രീ വെബ് ചെക്ക് ഇൻ ഉണ്ടായിട്ടും പല വിമാനക്കമ്പനികളും സീറ്റുകളെല്ലാം പെയ്ഡായി കാണിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വിമാനടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ ഉപഭോക്തൃകാര്യമന്ത്രാലയത്തിന് ഇടപെടാനാവില്ല. എന്നാൽ പണം മുടക്കുന്നയാൾക്ക് അർഹിച്ച സേവനം കിട്ടി എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. നിശ്ചിത തുക നൽകി ടിക്കറ്റെടുത്ത ഒരാളിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം വാങ്ങുന്നത് തെറ്റായ പ്രവണതയാണ്. ഫ്രീ വെബ് ചെക്ക് – ഇൻ പരസ്യം നൽകിയ ശേഷം സീറ്റുകൾക്ക് ചാർജ്ജ് ഈടാക്കുന്ന സംഭവങ്ങൾ വ്യാപകമാണ്. പണം നൽകി ടിക്കറ്റ് വാങ്ങിയ ആൾക്ക് കണ്ഫേം ടിക്കറ്റ് കൊടുത്താൽ പിന്നെ അവർക്ക് വാഗ്ദാനം ചെയ്ത സർവ്വീസ് നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. വിൻഡോ സീറ്റുകൾക്ക് അധിക ചാർജ്ജ് ഈടാക്കുന്നതടക്കം പലതരം തെറ്റായ പ്രവണതകൾ നിലവിലുണ്ട്.
വ്യോമയാന മേഖലയിലെ ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിച്ച് യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. അതിലേക്കുള്ള ആദ്യപടിയായാണ് നവംബർ എട്ടിന് യോഗം വിളിച്ചിരിക്കുന്നത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പരാതികളെക്കുറിച്ച് യോഗത്തിൽ ഞങ്ങൾ വിശദീകരിക്കും. ഇതിനെക്കുറിച്ച് വിമാനക്കമ്പനികൾക്കും ട്രാവൽ പോർട്ടലുകൾക്കും എന്താണ് പറയാനുള്ളതെന്ന് ആദ്യം കേൾക്കും. എല്ലാവരേയും ഒന്നിച്ചു നിർത്തി ഈ പ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വ്യോമയാന മേഖലയിൽ സുതാര്യത ഉറപ്പാക്കാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിമാനക്കമ്പനികളെ മാത്രമല്ല മറ്റു മേഖലകളിലും ഇതേരീതിയിലുള്ള പ്രശ്നങ്ങളുണ്ട് റെസ്റ്റോറൻ്റുകൾ സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതും സമാനരീതിയിലുള്ള പ്രശ്നമാണ്. സർവ്വീസിനും പ്രൊഡക്ടിനും എന്ത് തുകയാവും എന്ന് ആദ്യമേ വ്യക്തമാക്കി അതിൽ ഇടപാട് നടന്നാൽ പിന്നെ അനാവശ്യ ചാർജ്ജുകൾ ഈടാക്കി കസ്റ്റമറിൽ നിന്നും പണം തട്ടാൻ ആരേയും അനുവദിക്കില്ല – രോഹിത് കുമാർ വ്യക്തമാക്കി.