കോഴിക്കോട്: ജീവനക്കാർ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ച് തിരികെ ജോലിക്ക് കേറാൻ തുടങ്ങിയെങ്കിലും എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ഇന്നും റദ്ദാക്കുന്നത് തുടർന്നു. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ചയുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ഇന്നലെ ദില്ലിയിൽ ലേബർ കമ്മീണഷറുടെ അധ്യക്ഷതയിൽ കമ്പനിയും ജീവനക്കാരും നടത്തിയ ചർച്ചകൾക്കൊടുവിൽ സമരം പിൻവലിച്ച് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും സർവ്വീസുകൾ ഇതുവരെ സാധാരണ നിലയിലായിട്ടില്ല. കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ ഇന്നും മുടങ്ങി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുലർച്ചെ മുതലുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ രാവിലെ സാധാരണ നിലയിൽ സർവീസ നടത്തി. തിരുവനന്തപുരത്ത് നിന്നും അർധരാത്രി 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി. അതേസമയം അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങി.