ഫുജൈറ: ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ ഉടൻ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ കൃത്യമായൊരു സമയമോ തീയതിയോ പറയാൻ ഇപ്പോൾ സാധിക്കില്ല. എന്നാലും വളരെ പെട്ടെന്ന് തന്നെ അതുണ്ടാവും. ഫുജൈറ ഇൻ്റർനാഷണൽ എയർപോർട്ട് ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ മാർക്ക് ഗോവേന്ദർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷം ജൂലൈയിൽ ഈജിപ്ത് എയർ ഫുജൈറയിലേക്ക് സർവീസ് ആരംഭിക്കും. ജൂലൈ പതിനൊന്നിനാണ് ആദ്യ സർവ്വീസ്. ഒരു ഇന്ത്യൻ എയർലൈനുമായി സർവ്വീസ് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വേറെയും പല ഇന്ത്യൻ വിമാനക്കമ്പനികളും ഫുജൈറയിലേക്ക് സർവ്വീസ് തുടങ്ങാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്.
2023 ജൂണിലാണ് ഒമാൻ ആസ്ഥാനമായുള്ള സലാം എയർ ഫുജൈറയിലേക്ക് പ്രതിവാര സർവ്വീസുകൾ ആദ്യം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ഈ സർവ്വീസുകൾക്ക് യാത്രക്കാരുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് ഗോവേന്ദർ പറയുന്നു. നിലവിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങൾ മസ്കറ്റിലേക്ക് ഉണ്ട് മുഴുവൻ സീറ്റിലും യാത്രക്കാരുമായിട്ടാണ് രണ്ട് സർവ്വീസുകളും നിലവിൽ മുന്നോട്ട് പോകുന്നത്.
ഖരീഫ് സീസണിൽ ഫുജൈറയിൽ നിന്ന് സലാലയിലേക്ക് സലാം എയർ നേരിട്ടുള്ള വിമാന സർവീസുകളും നടത്തി. വിനോദസഞ്ചാര സീസണിൽ സലാലയിലെത്താനുള്ള ചെലവ് കുറഞ്ഞ മാർഗമായിരുന്നു ഇത്. യുഎഇ നിവാസികൾക്കിടയിലും ഇവ വളരെ ജനപ്രിയമായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് പ്രതിവർഷം ഇരുപത് ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാനാവും. സമാന്തര റൺവേ ഉപയോഗപ്പെടുത്തി ഒരു ദിവസം കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും സർവീസ് നടത്താം,” ഗോവേന്ദർ പറഞ്ഞു. ട്രാഫിക് കാരണം മറ്റ് വിമാനത്താവളങ്ങൾക്ക് നൽകാൻ കഴിയാത്ത സ്ലോട്ടുകൾ വിവിധ എയർലൈനുകൾക്ക് നൽകാനും ഞങ്ങൾക്ക് കഴിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഫുജൈറ വിമാനത്താവളത്തിന് നിരവധി നേട്ടങ്ങളുണ്ടെന്ന് ഗോവേന്ദർ പറയുന്നു. ഫുജൈറ വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് 15 മിനിറ്റിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കി ബാഗേജുകളുമായി പുറത്തിറങ്ങാൻ സാധിക്കും. അദ്ദേഹം പറഞ്ഞു. ചെറിയ വിമാനത്താവളമായതിനാൽ യാത്രക്കാർക്ക് ഗേറ്റുകൾ തിരഞ്ഞ് നടക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലെ പാർക്കിംഗ് ഫ്രീയാണ് എന്നതും യാത്രക്കാർക്ക് അനുഗ്രഹമാവും.