കൊവിഡ് കാലത്ത് സ്നേഹം വാരിവിതറിയാണ് ഷെഫ് പിള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാള മനസ്സിലേക്ക് എങ്ങനെ ഇടിച്ചുകയറിയെന്ന രഹസ്യക്കൂട്ട് പങ്കുവെയ്ക്കുകയാണ് ഷെഫ് പിള്ള.
വിശപ്പറിഞ്ഞ ബാല്യത്തെക്കുറിച്ച് അദ്ദേഹം പറയാത്ത വേദികളില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾ, ജോലിക്കായി രാവിലെ തന്നെ വീടുവിട്ടിറങ്ങുമ്പോൾ കിട്ടാതെ പോയ ഉച്ചഭക്ഷണം. തന്റെ കൗമാരകാലത്ത് ഏതൊരു സാധാരണക്കാരനെയും പോലെ വിശപ്പിന്റെ വില അറിഞ്ഞു തന്നെയാണ് ഞാനും വളർന്നു വന്നതെന്ന് അദ്ദേഹം പറയുന്നു.
ആദ്യത്തെ വരുമാനമോ കൂലി തന്ന തൊഴിലുടയെയോ ഇന്നും മറന്നിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കായി പുട്ടു പുഴുങ്ങികൊടുക്കുന്ന നാട്ടിലെ തട്ടുകട. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം നാട്ടിലെ ശ്യാമളചേച്ചിയുടെ കടയിൽ പോയി പുട്ടു പുഴുങ്ങി കൊടുക്കുമായിരുന്നു. ഒരു ജോലിക്കുവേണ്ടിയല്ല പോയിരുന്നത്. എങ്കിലും ചേച്ചി എനിക്ക് ശമ്പളമായി ഇരുപത് രൂപ കയ്യിൽ വെച്ചുതന്നു. തുടർന്ന് ഒരു വർഷത്തോളം അങ്ങനെ കടയിൽ പോയി.
ജീവിതവും തൊഴിലും ഒരു കൊടുക്കൽ വാങ്ങലാണെന്നാണ് ഷെഫിന്റെ പക്ഷം. തന്റെ മുപ്പത് വർഷത്തെ കരിയറിൽ തൊഴിലിന്റെ എല്ലാ ഘട്ടത്തിലൂടെയും കടന്നു പോയി. തൊഴിലാളിയിൽ നിന്ന് ഇപ്പോൾ ഒരു ബിസിനസ്സുകാരനിലെത്തി നിൽക്കുന്നു. ജീവിതത്തിന്റെ പലഘട്ടങ്ങളിലും പ്രതീക്ഷിക്കാതെ ചെയ്തു പോയ നല്ലകാര്യങ്ങൾ പിന്നീട് നല്ലതായി വന്നുചേർന്നു. വ്യക്തിപരമായി ഒരുപാട് അനുഭവങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ ആദ്യ പതിനഞ്ച് വർഷക്കാലം നന്നായി അധ്വാനിച്ചു. ചില ആഴ്ചകളിൽ തുടർച്ചയായി തൊണ്ണൂറ് മണിക്കൂർ വരെ ജോലിചെയ്തിട്ടുണ്ട്. ആദ്യ പതിനഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ റിസൾട്ട് പിന്നീടുള്ള അഞ്ച് വർഷത്തേക്ക് മുതൽക്കൂട്ടായി. ജീവിതത്തിൽ പല സമയത്തും കംഫർട്ട് സോണിൽ എത്തിയ എനിക്ക് സുഖമായി കുടുംബത്തോടൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു,
വീണ്ടും ഞാൻ ജീവിതത്തിൽ റിസ്ക്കെടുത്തു ബിസിനസ്സിലേക്ക് കാലെടുത്തുവെച്ചു. ചിലപ്പോൾ ബിസിനസ്സ് തകരാം വളരാം. അങ്ങനെ ബിസിനസ്സിലേക്ക് കാലെടുത്തുവെച്ചു. ഇപ്പോൾ മൂന്നുറ്റമ്പതോളം പേർ എന്റെ കീഴിൽ ജോലി ചെയ്യുന്നു.
പഠനകാലത്ത് കുറച്ചുകൂടി നന്നായി പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ഓർക്കാറുണ്ട്. ഇംഗ്ലണ്ടിലെ ജോലി സമയത്ത് വിദ്യാഭ്യാസത്തിന്റെ പേരിൽ പല പ്രൊമോഷനുകളും ലഭിക്കാതെപോയി. ഡിഗ്രിയില്ലാത്തതിന്റെ പേരിൽ തന്നെ പലയിടത്തും തിരസ്ക്കരിച്ചു.
ഷെഫുമാരുടെ വളർച്ചയിൽ ഇന്ന് സോഷ്യൽ മീഡിയ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു. ദീർഘവീക്ഷണത്തോടെ വളരെ നല്ല കണ്ടന്റ് ക്രീയേറ്റുചെയ്താൽ തൊഴിൽ മേഖലയിൽ നിലനിൽപ്പുണ്ടാകും. ഓരോ മനുഷ്യനും ഓരോ കഴിവുണ്ട്. ആ കഴിവ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. താത്ക്കാലികമായുള്ള നേട്ടത്തിനല്ലാതെ ദീർഘനാളത്തേയ്ക്കാലുള്ള നിലനിൽപ്പിനുവേണ്ടി പ്രവർത്തിക്കുക.
വെയിറ്ററായാണ് ജോലി തുടങ്ങിയത്. അതിനിടയിൽ കിട്ടുന്ന കിട്ടുന്ന സമയത്ത് ഷെഫ് ലിജുവിനെ സഹായിക്കുമായിരുന്നു. അദ്ദേഹമാണ് പറഞ്ഞത് പാചകമേഖലയിൽ ഒരു ഭാവിയുണ്ടെന്ന്. ഫസ്റ്റ് പ്രീഡിയ്ക്ക് പഠിക്കുമ്പോൾ കണ്ടുമുട്ടിയ ലിജുവിനെ ഞാൻ ഇന്നും അന്വേഷിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
സിനിമാ മേഖലയിലും ഷെഫ് പിള്ളയ്ക്ക് ആരാധകരുണ്ട്. നിരവധി സിനിമാ താരങ്ങൾ അദ്ദേഹത്തിന്റെ രുചിതേടി വരാറുണ്ട്. മലയാള സിനിമയിലെ മികച്ച കുക്ക് ആരെന്ന് പറയാൻ അദ്ദേഹത്തിന് ഒട്ടും സമയം വേണ്ടി വന്നില്ല. മികച്ച കുക്കായി ഞാൻ കാണുന്നത് മോഹൻലാലിനെയാണ്. പലരാജ്യങ്ങളിലെ വ്യത്യസ്തമായ ഭക്ഷണത്തെക്കുറിച്ച് അദ്ദേഹത്തിന് അപാരമായ അറിവുണ്ടെന്നും ഷെഫ് പിള്ള പറഞ്ഞുവെയ്ക്കുന്നു.