റിയാദ്: സ്വദേശി പൗരൻ്റെ കൊന്ന കേസിൽ ശ്രീലങ്കൻ പൗരൻ്റെ വധശിക്ഷ സൗദ്ദി അറേബ്യയിൽ നടപ്പാക്കി. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. സൗദി സ്വദേശിയായ യൂസുഫ് ബിൻ ഈസ അൽ മുല്ലയെ മാരകമായ ആയുധങ്ങൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
വിചാരണയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത് ശ്രീലങ്കൻ സ്വദേശിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി ബ്ലെഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടന്നെങ്കിലും പ്രതിക്ക് മാപ്പ് നൽകാനോ ബ്ലെഡ് മണി സ്വീകരിക്കാനോ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറായില്ല. ഇതോടെയാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങിയതും വധശിക്ഷ നടപ്പാക്കിയതും.
അതേസമയം തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടെന്ന കുറ്റത്തിന് മറ്റൊരു സ്വദേശി പൗരനേയും കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൗദ്ദി ആഭ്യന്തരകാര്യമന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. റിയാദിൽ വെച്ചാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയമാക്കിയത്. അക്രമപ്രവർത്തനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ശിക്ഷകളെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.