തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി. രണ്ട് സീറ്റ് വേണമെന്ന കേരള കോണ്ർഗ്രസ് എമ്മിൻ്റെ ആവശ്യം സിപിഎം തള്ളി. ഇതോടെ പതിനഞ്ച് സീറ്റിൽ സിപിഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോണ്‍ഗ്രസും മത്സരിക്കും. സീറ്റുകൾ വച്ചു മാറേണ്ടതില്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകളിൽ തന്നെ പാർട്ടികൾ ഇക്കുറിയും മത്സരിക്കാനുമാണ് നിലവിലെ ധാരണ.
കഴിഞ്ഞ തവണ യുഡിഎഫിൻ് ഭാഗമായി മത്സരിച്ച് ജയിച്ച കോട്ടയത്തിന് പുറമേ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേണമെന്നായിരുന്നു എൽഡിഎഫിൽ ജോസ് കെ മാണിയുടേയും കൂട്ടരുടേയും ആവശ്യം. എന്നാൽ അധിക സീറ്റെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന ഇടതുമുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ തവണ സിപിഎം മത്സരിച്ച കോട്ടയം സീറ്റാണ് ഇപ്പോൾ കേരള കോണ്‍ഗ്രസിന് നൽകുന്നതെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റിലാണ് സിപിഎം മത്സരിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എൽഡിഎഫിലെത്തി. ഇതോടെയാണ് സിപിഎം മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് അവർക്ക് വിട്ടു കൊടുത്തത്. ഇടതുമുന്നണിയുടെ ഭാഗമായ ശ്രേയാംസ് കുമാറിൻ്റെ ആർജെഡിയും ഇക്കുറി ലോക്സഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കുറി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച കക്ഷികൾ ഇക്കുറിയും അതേ നിലയിൽ തുടരട്ടേയെന്ന നിലപാട് മുഖ്യമന്ത്രി എടുത്തു.