പാര്‍ട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം കണ്ടുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985വരെയുള്ള ഓര്‍മക്കുറിപ്പുകള്‍ അടങ്ങുന്ന ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് ബൃന്ദകാരാട്ടിന്റെ വിമര്‍ശനം.
റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്കിയ വിളിപ്പേരാണ്. പുസ്തകത്തില്‍ ‘ബീയിംഗ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ‘1982നും 85നും ഇടയില്‍ പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്ത് തനിക്ക് എതെങ്കിലും രീതിയിലുള്ള പ്രശ്നം നേരിട്ടതായോ തന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്ത് വായിക്കപ്പെട്ടുവെന്നോ കരുതിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല സാഹചര്യം, എന്നും ബൃന്ദയുടെ പുസ്തകത്തില്‍ പറയുന്നു.
ഡല്‍ഹിക്ക് പുറത്ത് ദേശീയ തലത്തില്‍ പാര്‍ട്ടിയിലും താന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷ്ട്രീയ ഭിന്നതകളുടെ സമയത്ത് അങ്ങനെ പല തവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി എന്നും പുസ്തകത്തില്‍ ബൃന്ദ കാരാട്ട് പറയുന്നു.