ദില്ലി: ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി നിരക്കിളവ് പ്രഖ്യാപിച്ച് ബജറ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ചയാണ് കമ്പനി എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ വിമാനനിരക്കിൽ സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും.
എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനവും ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായതുമായ കാരിയർ പറഞ്ഞു, എക്സ്പ്രസ് ചെക്ക്-ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ് അലവൻസും ഓഫറിൻ്റെ ഭാഗമായി കിട്ടുമെന്നും എയർഇന്ത്യ എക്സ്പ്രസ്സ് എം.ഡി അലോക് സിംഗ് പറഞ്ഞു. എയർലൈൻറെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കും.
ലഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക-ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവയ്ക്ക് ഫീസ് നൽകണം.
ഇന്ത്യ – യുഎഇ റൂട്ടുകളിലും പുതിയ നിരക്കിളവ് ലഭ്യമാണ്. ഇന്ത്യയിലെ 31 നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കുമായി പ്രതിദിനം 340-ലധികം വിമാനസർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സ് നടത്തുന്നത്. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ ആഴ്ചയിൽ 195 വിമാനങ്ങളാണ് എയർഇന്ത്യ എക്സ്പ്രസ്സിനായി പറക്കുന്നത്. ദുബായിലേക്ക് 80, ഷാർജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസൽ ഖൈമയിലേക്ക് 5, അൽ ഐനിലേക്ക് 2 എന്നിങ്ങനെ. ഗൾഫ് മേഖലയിലുടനീളം, ആഴ്ചയിൽ 308 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.