ദുബായ്: റെക്കോർഡ് മഴയ്ക്കും തുടർന്നുണ്ടായ വെള്ളപ്പൊക്കം അടക്കമുള്ള ദുരിതങ്ങൾക്കും പിന്നാല യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾക്ക് വൻതോതിൽ ക്ലെയിം അപേക്ഷകൾ കിട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 75 വർഷത്തിനിടെയുണ്ടായ റെക്കോർഡ് മഴയും വെള്ളപ്പൊക്കവും വലിയ നാശനഷ്ടങ്ങളാണ് ദുബായിലും യുഎഇയിലും ഉണ്ടാക്കിയത്.
സ്വഭാവികമായും വരും ആഴ്ചകളിൽ നിരവധി ഇൻഷുറൻസ് ക്ലെയിം അപേക്ഷകൾ കമ്പനികളുടെ മുന്നിലേക്ക് എത്താനാണ് സാധ്യതയെന്നും രാജ്യത്തെ പ്രൈമറി ഇൻഷുറൻസ് കമ്പനികൾക്ക് വലിയ വെല്ലുവിളിയാവും ഇതു സൃഷ്ടിക്കുകയെന്നും ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയും ഡാറ്റ അനലിറ്റിക്സ് കമ്പനിയുമായ എം.എ ബെസ്റ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ മോട്ടോർ ഇൻഷുറൻസ് പോളിസികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ പ്രളയമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
മഴക്കെടുതിയിൽ നിന്നും യുഎഇ തിരികെ വരുന്നതേയുള്ളൂ. വൈദ്യുതബന്ധവും ജലവിതരണവും പൂർണതോതിൽ പുനസ്ഥാപിക്കാനായിട്ടില്ല. പല റോഡുകളും ജനവാസമേഖലകളും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട നിലയിലാണ്. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അവധിയിലോ അടച്ചുപൂട്ടിയ നിലയിലോ ആണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തനസജ്ജമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. ജനജീവിതം സാധാരണനിലയിലേക്ക് എത്തിയാൽ പിന്നെ ഇൻഷുറൻസ് ക്ലെയിമുകൾ സമർപ്പിക്കാനുള്ള നടപടികൾ ഉപഭോക്താക്കൾ വേഗത്തിലാക്കാനാണ് സാധ്യത.
പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെ യുഎഇയിലെ പ്രൈമറി ഇൻഷുറൻസ് കമ്പനികൾക്ക് ഏറ്റവും കൂടുതൽ അപേക്ഷകൾ എത്തുന്നത് വാഹനഉടമകളിൽ നിന്നുമാണ്. കഴിഞ്ഞ മാസവും കനത്തമഴയിലും ആലിപ്പഴ വർഷത്തിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർ ഇൻഷുറൻസ് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ അതിനേക്കാൾ പലമടങ്ങ് വാഹനങ്ങളുടെ ക്ലെയിം കൈകാര്യം ചെയ്യേണ്ടി വരുന്ന സങ്കീർണ അവസ്ഥയാണ് കമ്പനികൾക്ക് മുന്നിലുള്ളത്.
ഈ പേമാരിയിൽ നിരവധി പാർക്കിംഗ് സ്പേസുകളും റോഡുകളും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. റോഡുകളിൽ സഞ്ചരിക്കുകയോ നിർത്തിയിടുകയോ ചെയ്തതുമായ ആയിരക്കണക്കിന് കാറുകളും മറ്റു വാഹനങ്ങളുമാണ് വെള്ളത്തിൽ പോയത്. ഇവരുടെയെല്ലാം ക്ലെയിമുകൾ കമ്പനികൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചോദ്യം. പുതിയ വെള്ളപ്പൊക്കം മോട്ടോർ പോർട്ട്ഫോളിയോകളുടെ പ്രകടനത്തിൽ കാര്യമായ തകർച്ചയ്ക്ക് കാരണമാകും എന്നാണ് എം.എ ബെസ്റ്റ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്.
യുഎഇ സാമ്പത്തിക മന്ത്രാലയത്തിൻ്റെ വാഹന പോളിസിയിൽ പ്രകൃതി ദുരന്തങ്ങൾക്ക് നിർബന്ധിത ഇൻഷുറൻസ് ശുപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഇൻഷുറനസ് കമ്പനികൾക്ക് തീരുമാനം വിടുകയാണ് ചെയ്തിരിക്കുന്നത്. യുഎഇയിലെ സാധാരണ മോട്ടോർ പോളിസികളിൽ പ്രകൃതി ദുരന്തത്തിൻ്റെ ഭാഗമായി വെള്ളപ്പൊക്കവും ഉൾപ്പെടാറുണ്ടെങ്കിലും ഭൂരിപക്ഷ പേരും നിരക്ക് കുറഞ്ഞ തേർഡ് പാർട്ടി ക്ലെയിം പോളിസികളാണ് എടുക്കാറുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സമീപ വർഷങ്ങളിൽ കാലാവസ്ഥ ദുരിതങ്ങൾ ഏറിയതോടെ ഈ നിലയിൽ മാറ്റം വന്നിരുന്നു. ജിസിസി രാജ്യങ്ങളിലെ ഇൻഷുറൻസ് കമ്പനികളിൽ കൂടുതൽ പേർ പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള കവറേജും ചേർത്ത് ഇൻഷുറൻസ് എടുക്കുന്നത് വ്യാപകമായിരുന്നു. 2023 നവംബറിലും 2024 മാർച്ചിലും ഉണ്ടായ കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമാണ് ഇതിനു കാരണമായത്. നിരവധി വാഹനങ്ങൾക്ക് ഈ സംഭവങ്ങളിൽ കേടുപാടുകൾ പറ്റിയിരുന്നു. വില കുറഞ്ഞ പ്രീമിയം അടച്ച പല ഇൻഷുറൻസ് പോളിസിക്കാർക്കും ക്ലെയിം നിഷേധിക്കാൻ ഇതു കാരണമാവുകയും ചെയ്തു.
കാലാവസ്ഥാ മാറ്റം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട ചില ഇൻഷുറൻസ് കമ്പനികൾ സമീപകാലത്ത് വേറെ ചില തന്ത്രങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഉദാഹരണത്തിന്, കനത്ത മഴയുള്ള സമയങ്ങളിൽ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ അയയ്ക്കുക അല്ലെങ്കിൽ ആലിപ്പഴ വർഷം മൂലമുള്ള കേടുപാടുകൾ തടയാൻ വാഹനങ്ങൾക്ക് മേൽ കാനോപ്പികൾ (മേലാപ്പ്) സ്ഥാപിക്കാൻ പ്രൊത്സാഹിപ്പിക്കുക തുടങ്ങിയ നടപടികൾ പല ഇൻഷുറൻസ് കമ്പനികളും സ്വീകരിച്ചിരുന്നതായി എഎം ബെസ്റ്റ് റിപ്പോർട്ടിലുണ്ട്.