അബുദാബി: ഇന്ത്യയിലെ യുപിഐ മാതൃകയിൽ യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു. ജെയ്വാൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം ഇന്ത്യയുടെ യുപിഐ ഇൻ്ർഫേസിൽ തയ്യാറാക്കിയതാണ്. ഇന്ത്യയുടെ റുപേ കാർഡാണ് നിലവിൽ ജെയ്വാൻ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ ആദ്യ ജെയ്വാൻ കാർഡ് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷെയ്ഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി.
യുഎഇയിൽ യുപിഐ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡിജിറ്റൽ ഇന്ത്യ പ്രചാരണം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ച് സംസാരിച്ച മോദി, യുഎഇയിലെ ജനങ്ങൾക്കും ഇതിൻ്റെ ഗുണം ലഭിക്കുമെന്ന് പറഞ്ഞു. ‘യുഎഇയുമായി ഞങ്ങൾ റുപേ കാർഡ് പായ്ക്ക് പങ്കിട്ടു കഴിഞ്ഞു…യുഎഇയിൽ യുപിഐ ഉടൻ ആരംഭിക്കാൻ പോകുകയാണ്. ഇതോടെ യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ തടസ്സമില്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകും – ആഹ്ലാൻ മോദി ചടങ്ങിൽ സംസാരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സംവിധാനം ആരംഭിച്ചിരുന്നു. നിലവിൽ ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ, നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ യുപിഐ സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിൽ കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്വാൻ കാർഡുകൾ നിർമ്മിക്കാൻ യുഎഇ സെൻട്രൽ ബാങ്കാണ് ഇന്ത്യയുടെ നാഷണൽ പേയ്മെൻ്റ് കോർപ്പറേഷന് കരാർ നൽകിയത്. ജെയ്വാൻ കാർഡുപയോഗിച്ച് ഇന്ത്യയിലും റുപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.