അബുദാബി: അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന് വിട ചൊല്ലി അബുദാബി രാജകുടുംബം. രാജകുടുംബാംഗങ്ങളുടെ അന്ത്യവിശ്രമസ്ഥലമായ അൽ ബത്തീനിലായിരുന്നു ഖബറടക്കം. അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മസ്ജിദിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നടന്ന മരണാനന്തര ചടങ്ങുകളിൽ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും പങ്കെടുത്തു.
ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദിൻ്റെ നിര്യാണത്തിൽ യുഎഇ പ്രസിഡൻ്റ് കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ ഓഫീസാണ് മരണവിവരം പുറത്തറിയിച്ചത്. ഷെയ്ഖ് ഹസ്സയുടെ മരണത്തിൽ പ്രസിഡൻഷ്യൽ ഓഫീസ് അനുശോചനമറിയിച്ചിരുന്നു.
യുഎഇ ഭരണകൂടത്തിലെ ഉന്നത നേതാക്കളും സർക്കാരിലെ പ്രധാന വ്യക്തികളും പങ്കെടുത്ത നിരവധി സമ്മേളനങ്ങളിലും പരിപാടികളിലും ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ സജീവമായി പങ്കെടുത്തിരുന്നു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിനോടും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു. ഷെയ്ഖ് ഹസ്സയുടെ മരണകാരണം എന്താണെന്ന് രാജകുടുംബം വ്യക്തമാക്കിയിട്ടില്ല.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും രാജകുടുംബത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “ദൈവം ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാനോട് കരുണ കാണിക്കട്ടെ, ബഹുമാനപ്പെട്ട അൽ നഹ്യാൻ കുടുംബത്തെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു” – എക്സിലെ ട്വീറ്റിൽ അദ്ദേഹം പറഞ്ഞു,
മുതിർന്ന രാജകുടുംബാംഗവും യുഎഇ പ്രസിഡൻ്റിൻ്റെ അമ്മാവനുമായ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വേർപാടിൽ യുഎഇ ദുഃഖാചരണം നടത്തുന്നതിനിടെയാണ് ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ്റെ മരണം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിൻ്റെ അടുത്ത സുഹൃത്തായ ഷെയ്ഖ് തഹ്നൂൻ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു.