ദുബായ്: ഏപ്രിൽ 16-ന് പെയ്ത പേമാരി സൃഷ്ടിച്ച കെടുതികളിൽ നിന്നും കരകയറാനുള്ള കഠിനപ്രയത്നത്തിലാണ് ദുബായിലെ ജനങ്ങൾ. ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ ഇതുവരെ കാണാത്ത പ്രളയസാഹചര്യമാണ് സൃഷ്ടിച്ചത്. ദുബായിലേയും ഷാർജയിലേയും നിരവധി റെസിഡൻഷ്യൽ മേഖലകളിലായി ആയിരങ്ങളാണ് പ്രളയത്തിൽ ഒറ്റപ്പെട്ടു പോയത്.
നിരവധി ഫ്ളാറ്റുകളും കെട്ടിടങ്ങളും വില്ലകളും ടൗൺ ഹൗസ് കമ്മ്യൂണിറ്റുകളിലും കഴിഞ്ഞ രണ്ട് ദിവസമായി ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ട് കാരണം പലർക്കും താമസസ്ഥലത്ത് നിന്നും പുറത്തേക്കിറങ്ങാനും സാധിക്കുന്നില്ല. പല സ്ഥലത്തും ആളുകൾ ബോട്ടുകളിലേറിയാണ് അടുത്തുള്ള കടകളിലെത്തി അവശ്യസാധനങ്ങൾ വാങ്ങിയത്. ബോട്ടില്ലാത്തവർ മുങ്ങാത്ത വസ്തുക്കൾ ചേർത്ത് തോണികളുണ്ടാക്കി തുഴഞ്ഞു നീങ്ങിയും അവശ്യവസ്തുകൾ വാങ്ങിവന്നു.
പേമാരിയിൽ പെയ്തിറങ്ങിയ വെള്ളം ഒലിച്ചു പോകാത്തതതാണ് കനത്ത മഴ മാറി നിന്നിട്ടും ദുബായിലെ മഴക്കെടുതിക്ക് പരിഹാരമാവാതിരിക്കാൻ കാരണം. നിലവിലെ പ്രധാന പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്. വെള്ളം ഒഴുക്കി വിടാനുള്ള ഡ്രെയിനേജുകൾ ഇല്ലാത്തതിനാൽ കൂറ്റൻ ടാങ്കറുകളിൽ വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ് ചെയ്യുന്നത്. ഇതിനു സമയമെടുക്കുന്നുണ്ട്. പ്രധാന റോഡുകളിലെ വെള്ളം നീക്കം ചെയ്തു കഴിഞ്ഞേ റെസിഡൻഷ്യൽ മേഖലകളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നീക്കമുണ്ടാവൂ.
മഴ വളരെ അപൂർവ്വമായി മാത്രം പെയ്യുന്ന യുഎഇയിൽ ഒരു നഗരത്തിലും കാര്യമായ ഡ്രെയിനേജ് സംവിധാനമില്ല. അതിനാൽ തന്നെ തിരക്കേറിയ ജനവാസമേഖലകളിൽ നിന്നും വെള്ളം ഒഴുക്കി കളയാൻ മാർഗമില്ല. യുഎഇയിലെ ഭൂപ്രകൃതിയും വെള്ളം വലിച്ചെടുക്കുന്ന സ്വാഭാവത്തിലുള്ളതല്ല. പുഴകളുടെ അഭാവം മൂലം കടലിലേക്ക് വെള്ളം ഒഴുക്കി കളയാനും പരിമിതിയുണ്ട്. വൈദ്യുതിയും വെള്ളവും ഇല്ലാത്ത ഫ്ളാറ്റുകളിൽ നിന്നും പലരും സുഹൃത്തുകളുടേയും ബന്ധുക്കളുടേയും താമസസ്ഥലങ്ങളിലേക്ക് ഇതിനോടകം മാറി കഴഞ്ഞു. എന്നാൽ വെള്ളക്കെട്ടുള്ള മേഖലകളിൽ തങ്ങിയ പലർക്കും വാഹനസൗകര്യമില്ലാത്ത കാരണം ഇതുവരേയും സ്ഥലം മാറാൻ സാധിച്ചിട്ടില്ല.
“പുലർച്ചെ 3 മണി മുതൽ ഞങ്ങളുടെ കെട്ടിടത്തിൽ വൈദ്യുതി ഇല്ല. അതിനാൽ, ഞങ്ങൾക്ക് ഇപ്പോൾ ഇൻ്റർനെറ്റും ഇല്ല. ഭാഗ്യവശാൽ, വൈദ്യുതി പോയതിനുശേഷം ഞങ്ങൾക്ക് ഒരു ബക്കറ്റ് വെള്ളം നിറച്ചുവച്ചിരുന്നു, കാരണം ഇപ്പോൾ ജലവിതരണം ഇല്ല, ”ഷാർജ നിവാസിയായ ഉമ്മു-ഇ-ഐമാൻ ഖലീജ് ടൈംസിനോട് പറഞ്ഞു.
“മുമ്പ്, ഞങ്ങളുടെ കെട്ടിടങ്ങളിൽ വൈദ്യുതി തകരാറുണ്ടായാൽ ഞങ്ങൾ മാളുകളിൽ പോകുകയോ കാറിൽ കറങ്ങുകയോ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ അതും പറ്റില്ല. ഫ്ളാറ്റിന് ചുറ്റും വെള്ളമാണ്. 50 മീറ്റർ മാത്രം അകലെ ഒരു ഹൈപ്പർമാർക്കറ്റ് ഉണ്ട്, പക്ഷേ റോഡ് മുഴുവൻ വെള്ളക്കെട്ടായതിനാൽ അവിടെ പോകാനും കഴിയില്ല, ഹൈപ്പർമാർക്കറ്റിലേക്ക് നടക്കാൻ ഒരു ഫുട്പാത്ത് പോലും ഞങ്ങൾക്ക് കാണാൻ കഴിയില്ല. വൈദ്യുതിയും നെറ്റും ഇല്ലാത്തത് കൊണ്ട് കുട്ടികളുടെ പഠനവും മുടങ്ങിയ അവസ്ഥയാണ് – അവർ പറഞ്ഞു.