കോഴിക്കോട്: ഷാഫി പറമ്പിൻ്റെ സർപ്രൈസ് എൻട്രിയോടെ തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഒപ്പം കേരള രാഷ്ട്രീയം മുഴുവൻ ഉറ്റുനോക്കുന്ന പോരാട്ടക്കളരിയായി മാറുകയാണ് വടകര. കോൺഗ്രസിലേയും സിപിഎമ്മിലേയും ജനപ്രിയരായ രണ്ട് എംഎൽഎമാരാണ് മത്സരചിത്രം തെളിയുമ്പോൾ വടകരയിൽ നേർക്കുനേർ വരുന്നത്. പരമാവധി വോട്ടു ശേഖരിക്കുക എന്നതിനപ്പുറം ബിജെപിക്ക് ജയസാധ്യതയില്ലാത്തതും ന്യൂനപക്ഷ വോട്ടുകൾ വളരെ നിർണായകവുമായ ഈ മണ്ഡലത്തിൽ ആരു ജയിച്ചാലും കേരള നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായ അവസ്ഥയാണിപ്പോൾ.
വടകര ചരിത്രം
ടി.പി ചന്ദ്രശേഖരൻ വധത്തിന് പിന്നാലെ രൂപപ്പെട്ട അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ എ.എൻ ഷംസീറിനെ ഇറക്കി 2014-ൽ വടകര പിടിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കോഴിക്കോട്ടും കണ്ണൂരുമായി വിഭജിച്ചു കിടക്കുന്ന മണ്ഡലമാണ് വടകരയെങ്കിലും കണ്ണൂർ സിപിഎമ്മിൻ്റെ നേതൃത്വത്തിലാണ് വടകരയിൽ സിപിഎം പ്രചാരണം നടത്തിയത്.. എണ്ണയിട്ട് പ്രവർത്തിക്കുന്ന സംഘടനാ സംവിധാനം മുഴുവൻ കരുത്തോടെയും പോരാടി നോക്കിയിട്ടും സിപിഎമ്മിനെ നിരാശരാക്കി വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടാം വട്ടവും വൻവിജയം നേടി.
2019-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വടകരയിൽ സർവ്വസന്നാഹത്തോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പിനൊരുങ്ങിയത്. സിറ്റിംഗ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്ത് നിന്നും പിന്മാറുകയും കോഴിക്കോട് ഡിസിസി പ്രസിഡന്റായ ടി.സിദ്ദീഖ് മത്സരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തതോടെ വടകരയിൽ പോരാട്ടവീര്യം പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു യുഡിഎഫ് പ്രവർത്തകർ.
ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ നിർദേശം ഏറ്റെടുത്ത് വട്ടിയൂർക്കാവ് എംഎൽഎയായ കെ.മുരളീധരൻ വടകരയിൽ പോരാടാൻ വരുന്നത്. മറ്റെല്ലാവരും പിന്മാറിയ ഘട്ടത്തിൽ വടകര ചലഞ്ച് ഏറ്റെടുക്കാനും പോരാടാനുമുള്ള മുരളീധരൻ്റെ തീരുമാനം അദ്ദേഹത്തിൻ്റെ കരിയർ ഗ്രാഫ് ഉയർത്തി. സ്ഥാനാർത്ഥിയായി വടകര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ മുരളീധരനെ ആർപ്പുവിളികളോടെയാണ് യുഡിഎഫ് പ്രവർത്തകർ തോളേറ്റി കൊണ്ടു പോയത്. ആ ആവേശം പ്രചരണത്തിൽ ഉടനീളം തെളിഞ്ഞു കണ്ടു. ഒടുവിൽ ഫലം വന്നപ്പോൾ 84000 വോട്ടിൻ്റെ അതിഗംഭീര വിജയമാണ് മുരളീധരൻ സ്വന്തമാക്കിയത്.
രണ്ട് വർഷത്തിന് ശേഷം 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തും വടകരയിലേതിന് സമാനമായി കോൺഗ്രസ് സ്ഥാനാർത്ഥി പ്രതിസന്ധി നേരിട്ടു. സിപിഎമ്മിനായി വി.ശിവൻ കുട്ടി നേരിട്ട് മത്സരിക്കുന്ന ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ ആരും തയ്യാറാവാതെ വന്നപ്പോൾ സാക്ഷാൽ ഉമ്മൻചാണ്ടി തന്നെ അവിടെ മത്സരിച്ചേക്കും എന്ന അഭ്യൂഹം ഉയർന്നു. എന്നാൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓട്ടിട തറവാട് വീടിന് മേലെകേറി വരെ ആളുകൾ പ്രതിഷേധിച്ചതോടെ ഉമ്മൻ ചാണ്ടി ആ നീക്കത്തിൽ നിന്നും പിന്മാറി.
ഈ ഘട്ടത്തിൽ ചലഞ്ച് ഏറ്റെടുത്ത് മുരളീധരനെത്തി. അടുത്ത ദിവസം വണ്ടി കേറി നേമത്ത് ഇറങ്ങിയ മുരളീധരൻ നേമത്ത് കാടിളക്കി പ്രചാരണം നടത്തി. അന്തിമഫലം വന്നപ്പോൾ പരാജയപ്പെട്ടെങ്കിലും സമീപകാല തെരഞ്ഞെടുപ്പുകളിലെ ഏറ്റവും മികച്ച വോട്ട് വിഹിതമാണ് കോൺഗ്രസിനായി മുരളീധരൻ നേടിയത്. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിഞ്ഞെന്ന ചീത്തപ്പേര് ഒഴിവാക്കാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.
അപ്രതീക്ഷിത മാറ്റം…
ഇങ്ങനെ പാർട്ടിയിലെ ഫൈറ്ററായി പേരെടുത്ത മുരളീധരൻ വടകരയിൽ രണ്ടാമൂഴത്തിന് ഇറങ്ങുമ്പോൾ ആണ് സഹോദരി പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം രൂപപ്പെട്ടത്. കരുണാകരൻ്റെ മകൾ ബിജെപിയിൽ ചേരുന്ന അവസ്ഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയപ്പോൾ അതു തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് മുരളീധരൻ നടത്തിയത്. സഹോദരിയെ തള്ളിപ്പറഞ്ഞ മുരളീധരൻ കാൽക്കാശിൻ്റെ ഗുണം പദ്മജയെ കൊണ്ട് ബിജെപിക്ക് ഉണ്ടാവില്ലെന്ന് കൂടി തുറന്നടിച്ചു. എന്നാൽ ഇതിനോട് അനുബന്ധിച്ചുണ്ടായ ചില രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിയാണ് അപ്രതീക്ഷിതമായി മുരളീധരനെ വടകരയിൽ നിന്നും തൃശ്ശൂരിലേക്ക് മാറ്റാൻ ഇടയാക്കിയത് എന്ന് ചിലർ കരുതുന്നു.
എന്നാൽ പദ്മജയുടെ ബിജെപി പ്രവേശനത്തിനപ്പുറം സീറ്റ് നിലയിൽ സമുദായിക സമവാക്യം ഉറപ്പാക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ശ്രമങ്ങളാണ് ഷാഫിയെ വടകരയിൽ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ രണ്ട് പേരെങ്കിലും മുസ്ലീം വിഭാഗത്തിൽ നിന്നായിരിക്കും എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പൊതുരീതി. എന്നാൽ കഴിഞ്ഞ തവണ വയനാട്ടിൽ എംഐ ഷാനവാസിൻ്റെ നിര്യാണത്തിന് പിന്നാലെ രാഹുൽ ഗാന്ധി ആ സീറ്റിൽ മത്സരിക്കുകയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുകയും ചെയ്തോടെ ഈ കീഴ്വഴക്കം തെറ്റുന്ന നിലയുണ്ടായി. ഇതിനെ ബാലൻസ് ചെയ്യാൻ കൂടി വേണ്ടിയാണ് മഹിളാകോൺഗ്രസ് അധ്യക്ഷ ജേബി മേത്തറെ പാർട്ടി പിന്നീട് രാജ്യസഭയിലേക്ക് അയച്ചത്.
ഇക്കുറി വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ തീരുമാനിക്കുകയും ഇതോടൊപ്പം ആലപ്പുഴ സീറ്റിലെ സ്ഥാനാർത്ഥിയായി കെ.സി വേണുഗോപാൽ മടങ്ങിയെത്തുകയും ചെയ്തതോടെ മറ്റേതെങ്കിലും ഒരു സീറ്റിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ ഇറക്കേണ്ടത് അനിവാര്യമായി മാറി. പാലക്കാട് സീറ്റാണ് ഇതിനായി ആദ്യം പരിഗണിച്ചതെങ്കിലും വി.കെ ശ്രീകണ്ഠൻ സീറ്റ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതോടെ ആ നീക്കം പാളി. അങ്ങനെയാണ് മത്സരരംഗത്ത് നിന്നും മാറാൻ നേരത്തെ തന്നെ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച ടിഎൻ പ്രതാപനെ മാറ്റി നിർത്തി ത്രികോണപ്പോര് നടക്കുന്ന തൃശ്ശൂരിൽ കെ.മുരളീധരനെ ഇറക്കാനും മുരളീധരൻ മാറുന്ന ഒഴിവിൽ വടകരയിൽ ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചത്.
ചുവന്ന പോരാട്ടം…
ദേശീയപാർട്ടി പദവി തുലാസിലായതോടെ ലോക്സഭയിലേക്ക് പരമാവധി സീറ്റുകൾ ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സിപിഎം. അതിനാൽ തന്നെ പൊതുസ്വതന്ത്ര്യരെ നിർത്തുന്നതടക്കമുള്ള തന്ത്രങ്ങൾ വരെ ഒഴിവാക്കിയാണ് ഇക്കുറി സ്ഥാനാർത്ഥി നിർണയത്തിലേക്ക് പാർട്ടി പോയത്. ഓരോ മണ്ഡലത്തിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്നതായിരുന്നു പാർട്ടി ലൈൻ. അങ്ങനെ മന്ത്രി രാധാകൃഷ്ണനും എളമരം കരീം എംപിയും രണ്ട് എംഎൽഎമാരും മൂന്ന് ജില്ലാ സെക്രട്ടറിമാരും മുൻമന്ത്രിമാരുമെല്ലാം മത്സരരംഗത്ത് എത്തി. ആക്കൂട്ടത്തിൽ പ്രധാനപ്പെട്ടയാളാണ് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.
മട്ടന്നൂരിൽ നിന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് ഇക്കുറി ശൈലജ ടീച്ചർ നിയമസഭയിൽ എത്തിയത്. രണ്ട് ടേം പൂർത്തിയാക്കി 2026-ൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ ആ പദവിയിലേക്ക് സിപിഎമ്മിൽ പരിഗണിക്കപ്പെടുന്ന പ്രധാന നേതാക്കൾ കൂടിയാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണനും ശൈലജ ടീച്ചറും. ഇവർ രണ്ട് പേരേയും ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നതിൽ പലതരം വിമർശനങ്ങൾ ഉണ്ടെങ്കിലും വിജയമാണ് പ്രധാനം എന്ന മറുപടിയിൽ സിപിഎം ആ വാദങ്ങളെ തള്ളിക്കളയുന്നു.
വടകരയിൽ ഏറ്റവും ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി ശൈലജ ടീച്ചർ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ ആണ് കോൺഗ്രസിലെ ഏറ്റവും ശ്രദ്ധേയനായ യുവ എംഎൽഎ വടകരയിൽ മത്സരത്തിന് ഇറങ്ങുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന റൗണ്ട് വരെ പോരാടിയാണ് ഇ.ശ്രീധരനെ തോൽപിച്ച് ഷാഫി പറമ്പിൽ പാലക്കാട് സീറ്റ് നിലനിർത്തിയത്. ഷാഫിയുടെ രാഷ്ട്രീയ പ്രതിച്ഛായ തന്നെ മാറ്റി കളഞ്ഞ ഈ വിജയത്തിന് ശേഷം ഏറെ വൈകാതെ തന്നെയാണ് ഒരു ചരിത്ര പോരാട്ടത്തിന് ഷാഫി വടകരയിലേക്ക് വരുന്നത്. ജയിക്കുന്നത് ഷാഫിയായാലും ശൈലജയായാലും കേരള നിയമസഭയിൽ ഒരു എംഎൽഎയുടെ ഒഴിവ് വരും. ജയിക്കുന്നത് ശൈലജയെങ്കിൽ ഇടത് കോട്ടയായ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വരും. ഷാഫിക്കാണ് വിജയമെങ്കിൽ പാലക്കാട്ടും. ബിജെപിയുമായി നേർക്കുനേർ പോരാടി 3480 വോട്ടുകളാണ് ഷാഫി പാലക്കാട് സീറ്റ് 2021-ൽ നിലനിർത്തിയത്. അതിനാൽ ഷാഫി ജയിച്ചാൽ പകരം അവിടെ ആരു മത്സരിക്കും എന്നത് മറ്റൊരു രാഷ്ട്രീയ കൗതുകമാണ്.
യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണനെയാണ് ബിജെപി വടകരയിൽ നിലവിൽ മത്സരിക്കാനിറക്കിയിട്ടുള്ളത്. ന്യൂനപക്ഷ വോട്ട് ബാങ്ക് വളരെ നിർണായകമായ മണ്ഡലത്തിൽ അട്ടിമറി വിജയമൊന്നും ബിജെപി ക്യാംപ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ പരമാവധി വോട്ട് നേടി എ ക്ലാസ്സ് മണ്ഡലമാക്കി വടകരയെ മാറ്റുക എന്നത് അവരുടെ അജൻഡയാണ്. 80000 വോട്ടുകളാണ് 2019-ൽ അവിടെ എൻഡിഎ മുന്നണി നേടിയത്. ഇക്കുറി വോട്ട് വിഹിതം വർധിക്കുമോ എന്നതാണ് പ്രധാനം.
2019-ലെ വോട്ടു നില, വോട്ടുവിഹിതം
- കെ.മുരളീധരൻ – 5,26,755 – 43.41%
- പി.ജയരാജൻ – 4,42,092 – 43.07%
- വി.കെ സജീവൻ – 80,128 – 7.95%