ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സ്ഥാനാർഥികളെ നിശ്ചയിച്ച് സിപിഎം. മധുരയിൽ സിറ്റിങ് എംപി സു.വെങ്കിടെശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗലിൽ പാർട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർഥിയാവും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.
ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് തമിഴ്നാട്ടിൽ കോൺഗ്രസും സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സഖ്യത്തിൻ്റെ ഭാഗമായ സിപിഐ കഴിഞ്ഞ തവണ വിജയിച്ച നാഗപട്ടിണം, തിരുപ്പൂർ സീറ്റുകളിൽ തന്നെ ഇക്കുറിയും മത്സരിക്കാനിറങ്ങും. 2019-ൽ കോയമ്പത്തൂരിലും മധുരൈയിലുമാണ് സിപിഎം മത്സരിച്ചത്. രണ്ടിടത്തും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. എന്നാൽ ഇക്കുറി കമൽഹാസൻ നയിക്കുന്ന മക്കൾ നീതി മെയ്യം കൂടി ഡിഎംകെ സഖ്യത്തിലേക്ക് എത്തി.
കമലിന് മത്സരിക്കാനായി മക്കൾ നീതി മെയ്യം കോയമ്പത്തൂർ സീറ്റ് ആവശ്യപ്പെട്ടതോടെ മുന്നണിയിൽ തർക്കം രൂപപ്പെട്ടു. ഡിഎംകെ ആവശ്യപ്പെട്ടെങ്കിലും സീറ്റ് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സിപിഎം. തുടർന്ന് കമൽഹാസനെ 2025-ൽ തമിഴ്നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മത്സരിപ്പിക്കാം എന്ന ധാരണ രൂപപ്പെട്ടു. ഇതോടെ കോയമ്പത്തൂരിൽ സിപിഎം തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. എന്നാൽ പിന്നീട് തീർത്തും അപ്രതീക്ഷിതമായി കോയമ്പത്തൂർ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയാണെന്ന പ്രഖ്യാപനം വന്നു.
അപ്രതീക്ഷിതമായ സീറ്റ് മാറ്റത്തിന് പിന്നിൽ പല കാരണങ്ങളും രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്. കോയമ്പത്തൂരിലെ നിലവിലെ സിറ്റിംഗ് എംപിയായ പി.ആർ നടരാജനെതിരെ മണ്ഡലത്തിൽ ജനവികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലാണ് ഒരു കാരണം. എന്നാൽ ഇതിലേറെ കൊംഗുനാട് ബെൽറ്റിൽ കരുത്ത് കാണിക്കണമെന്ന ഡിഎംകെ വികാരം കൂടിയാണ് സീറ്റിൽ നേരിട്ട് മത്സരിക്കാനുള്ള നീക്കത്തിന് കാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി സ്റ്റാലിൻ അധികാരത്തിൽ വന്നെങ്കിലും കോയമ്പത്തൂർ ജില്ലയിലെ പത്ത് സീറ്റുകളിൽ ഒന്നിൽ മാത്രമാണ് ഡിഎംകെ ജയിച്ചത്. പരമ്പരാഗതമായി എഐഡിഎംകെയുടെ ശക്തികേന്ദ്രമായ കോയമ്പത്തൂരിൽ ഇപ്പോൾ ബിജെപിക്കും ശക്തമായ സ്വാധീനമുണ്ട്. കോയമ്പത്തൂർ ബെൽറ്റിൽ തിരിച്ചു വരവിന് ശ്രമിക്കുന്ന ഡിഎംകെ അതിനായി ചുമതലപ്പെടുത്തിയത്. സെന്തിൽ ബാലാജി എന്ന മന്ത്രിയെയാണ്. എന്നാൽ ഇഡിയുടെ കേസിനെ തുടർന്ന് സെന്തിൽ കസ്റ്റഡിയിലാണ്.
ഡിഎംകെ സർക്കാരാവട്ടെ അധികാരത്തിൽ വന്ന കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിരവധി വികസന പദ്ധതികൾ കോയമ്പത്തൂരിൽ നടപ്പാക്കിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും ദുർബലമായ അവസ്ഥയിൽ എഐഎഡിഎംകെ എത്തുകയും ബിജെപി വളരാൻ എല്ലാ വഴിയും നോക്കുന്ന സാഹചര്യത്തിൽ കോയമ്പത്തൂരിൽ കരുത്ത് തെളിയിക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന ബോധ്യത്തിലാണ് ഡിഎംകെ നേരിട്ട് കോയമ്പത്തൂരിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
കോവൈ (കോയമ്പത്തൂർ) സീറ്റിന് പകരമായി സിപിഎമ്മിന് കിട്ടിയ ദിണ്ടിഗൽ സീറ്റിൽ കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചത്. അതിനാൽ തന്നെ ഫലം സംബന്ധിച്ച് സിപിഎമ്മിന് ശുഭാപ്തി വിശ്വാസമുണ്ട്. എന്നാൽ ദിണ്ടിഗല്ലിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ല എന്നത് നേതാക്കളെ കുഴക്കുന്നു. വ്യവസായ നഗരമായ കോയമ്പത്തൂരിൽ ട്രേഡ് യൂണിയനുകളുടെ ശക്തമായ സാന്നിധ്യം സിപിഎമ്മിനും സിപിഐക്കും ബലമായിരുന്നു. ആ സാഹചര്യത്തിൽ സീറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നതിൻ്റെ ദുഖം സിപിഎമ്മിന് ഇപ്പോഴുമുണ്ട്.