മനുഷ്യ ജീവിതങ്ങളുടെ പച്ചയായ അവതരണം അതാണ് സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളുടെ ആത്മാവ്. എഴുതിയ കഥകളിലെല്ലാം വായനക്കാരനെ വിട്ടു പോകാനാകാത്ത വിധം തളച്ചിടുന്ന ഒരു തരം കാന്തശക്തിയുണ്ട്. ഓരോ രചനയും സമൂഹത്തെ ചിന്തിപ്പിച്ചും ഉള്ളിലൊരു നോവായും ചോദ്യമായും അവശേഷിക്കുന്ന സൃഷ്ടികൾ. സന്തോഷ് ഏച്ചിക്കാനം എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉയർന്ന് വന്ന ആരോപണങ്ങളെ പറ്റിയും വിവാദങ്ങളെ പറ്റിയും മലയാള സിനിമയിലെ ഉള്ളുകള്ളികളെ പറ്റിയും മനസുതുറക്കുകയാണ്.
ജാതീയ അധിക്ഷേപവും അതുമായി ബന്ധപ്പെട്ട കേസും വിവാദങ്ങളും. ഒരു എഴുത്തുകാരനിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നതല്ല. സ്വാഭാവികമായി സംഭവിച്ച ഒരു പരാമർശം ഈ രീതിയിലേക്കൊക്കെ വളരുമെന്ന് കരുതിയിരുന്നോ?
ഞാനൊരു ജാതീയ അധിക്ഷേപവും നടത്തിയിട്ടില്ല. പന്തിഭോജനം എന്ന കഥയുമായി ബന്ധപ്പെട്ട് ഡിസി ബുക്സിന്റെ ലിറ്റററി ഫെസ്റ്റിവലിൽ നടത്തിയ പരാമർശമാണ് വിവാദമായത്. കീഴാള ജനതയ്ക്ക് ഒപ്പം നിൽക്കുന്ന രാഷ്ട്രീയമാണ് തന്റേത്. കീഴാള ജനതയിൽ പെട്ട ആൾക്കാർ സാമ്പത്തികവും അധികാരവും കിട്ടുമ്പോൾ അവർ സ്വന്തം ജനതയെ മറന്ന് സവർണരാകാൻ ശ്രമിക്കുന്നു. ഇവർ പിന്നീട് തന്റെ സമുദായത്തിൽ പെട്ടവരെ സഹായിക്കുന്നില്ല . ഇതാണ് കേസിനാധാരമായ പരാമർശം.
മലയാള സിനിമയിലെ നായർ ലോബിയെ പറ്റി നടൻ ശ്രീനിവാസൻ മുൻപ് ഒരു പരാമർശം നടത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു ജാതി വ്യവസ്ഥ മലയാള സിനിമയിലുണ്ടോ?
എനിക്ക് മലയാള സിനിമയിൽ നിന്ന് ജാതി വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ മലയാള സിനിമയിൽ ഗ്രൂപ്പിസമുണ്ട്. അതിനെ പോസിറ്റീവായിട്ടും കാണാം. ഒരേ സംവിധായകന്റെ കീഴിൽ മാനസികമായി പൊരുത്തപ്പെടുന്ന നടന്മാരും ടെക്നീഷ്യൻസും അണിനിരക്കുന്നു. ഇതിനെ ലോബികളായി തെറ്റിദ്ധരിക്കാം. പക്ഷേ പണ്ട് മമ്മൂട്ടിയും മോഹൻലാലുമൊക്കെ വ്യത്യസ്തരായ സംവിധായകരോടൊപ്പം അഭിനയിച്ചതു കൊണ്ടാണ് അവരുടെ അഭിനയ ലോകം വിശാലമായത്. പക്ഷേ ഇന്ന് ഒരു സംവിധായകന്റെ കീഴിൽ ഒരു നടൻ നിൽക്കുമ്പോൾ അയാളുടെ അഭിനയം പരിമിതപ്പെടുന്നു. അത് ഒരു നടന്റെ പരാജയമാണ്
മലയാള സിനിമയിൽ നെപ്പോട്ടിസമുണ്ടോ?
ഉണ്ട്, പക്ഷേ അത് നല്ലതാണ്. നടന്മാരുടെ മക്കൾക്ക് കഴിവുണ്ടെങ്കിൽ അവർ നിൽക്കും. ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചടക്കിയ രണ്ട് നടന്മാരാണ് സോമനും സുകുമാരനും. സോമന്റെ മകൻ സിനിമയിൽ വന്നെങ്കിലും ഒരു നടനെന്ന നിലയിൽ അദ്ധേഹത്തെ ആവിഷ്കരിക്കാനായില്ല. പക്ഷേ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സനിമയിൽ സജീവമാണ്. ദുൽഖർ സൽമാൻ നല്ല നടനല്ലെ. സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ മികച്ച നടനാണ്. വിനീത് ശ്രീനിവാസൻ പല മേഖലകളിൽ കഴിവു തെളിയിച്ചു. അതു പോലെ തന്നെ കഴിവുള്ളവർ നിലനിൽക്കും.
ബിരിയാണി എന്ന താങ്കളുടെ കഥയിലും ഈ അടുത്തിറങ്ങിയ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയിലും ഒരുപോലെ ആരോപിക്കപ്പെട്ട ഒരു കാര്യമായിരുന്നു ഇസ്ലാമോഫോബിയ. രചനകൾക്ക് നേരെ ഉയരുന്ന ഇത്തരം വിദ്വേഷങ്ങളെ എങ്ങനെയാണ് കാണുന്നത്?
വെറുതെ വിവാദങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. ഞാൻ പറഞ്ഞത് എന്റെ നാടായ കാസർഗോഡുള്ള സമ്പന്നരായ മുസ്ലിം ജനതയ്ക്കിടയിലുള്ള ഭക്ഷണ ദൂർത്തിനെ കുറിച്ചാണ്. എന്റെ നാട്ടിൽ താഴെക്കിടയിലുള്ള മുസ്ലിങ്ങളെ ചല്ലു പുല്ല് മുസ്ലിങ്ങളെന്നാണ് വിളിക്കുന്നത്.പാവപ്പെട്ട മുസ്ലിങ്ങൾക്ക് വേണ്ടിയാണ് ഞാനാ കഥയെഴുതിയത്. ഒരു കഥയിൽ ഒരു മതവിഭാഗത്തിൽ ഉൾപെട്ടവരുടെ പേര് പറയാൻ പാടില്ലായെന്നുണ്ടോ. നമ്മളൊക്കെ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേ. ഇത്തരം കാര്യങ്ങളാരോപിച്ച് എന്നെ ആർ എസ് എസ് ആക്കണം. അതിന് തപസിരിക്കണം
സിദ്ധാർത്ഥ് ഭരതന്റെ നിദ്രയും, ചതുരവും ഭരതൻ ടച്ചുള്ള സിനിമകളായിരുന്നു. ആ ചിത്രങ്ങളിൽ ലിപ്ലോക്ക് രംഗങ്ങൾ ഉൾപ്പെടെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു. പുതിയ തലമുറയിൽ ഇത്തരം സിനിമ നിർമിക്കാൻ ആളുകൾ മുന്നോട്ട് വരുന്നില്ലെന്ന് തോന്നുന്നുണ്ടോ?
അത്തരം രംഗങ്ങൾ കഥാ സന്ദർഭങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ സിനിമയിൽ ആവിഷ്കരിക്കണം. നിദ്രയിൽ ഭ്രാന്തിന്റെ ഭീകരമായ അവസ്ഥയിലൂടെ പോകുന്ന നായകൻ. അയാളെ വിട്ടു പോകാനാവാത്ത ഭാര്യ. ഇരുവരും മരിക്കാൻ തീരുമാനിക്കുന്ന സ്നേഹത്തിന്റെ വേരൊരു തലത്തിലാണ് ആ ലിംപ്ലോക്ക് രംഗം കാണിക്കുന്നത്. അത് കാണുമ്പോൾ ആർക്കും കാമം തോന്നില്ല. അത് സിനിമയിൽ വേണം. എന്ത് കാണിച്ചാലും അതിനൊരു സൗന്ദര്യാത്മകത വേണം. അല്ലാതെ പഴയകാല ചിത്രങ്ങളിലെ ഫസ്റ്റ് നൈറ്റ് രംഗങ്ങളിലേത് പോലെ റോസാ പൂവിന് മുകളിൽ വണ്ട് വന്നിരിക്കുന്നതല്ല കാണിക്കേണ്ടത്.
സിനിമയിലെ എഴുത്തുകാർ എന്തുകൊണ്ടാണ് ആഘോഷിക്കപ്പെടാത്തത്?
സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. സിനിമയുടേത് ദൃശ്യ ഭാഷയാണ്. എഴുത്തുകാരൻ ശൂന്യതയിൽ നിന്നും കഥയുണ്ടാക്കുന്നു. അതിനെ ഉടച്ചു വാർക്കാൻ പ്രാപ്തനായിരിക്കണം സംവിധായകൻ. എഴുത്തുകാരൻ എഴുതി വച്ചിരിക്കുന്നത് അതേപടി പകർത്തുന്ന സംവിധായകർ പരാജയമാണ്. സംവിധായകനാണ് യഥാർത്ഥത്തിൽ സിനിമയുടെ റഫറി.