ഫിഫ ലോകകപ്പിന് സ്റ്റേഡിയങ്ങളിലും മറ്റും ബ്രാൻഡിങ്ങിനായും പരസ്യങ്ങൾക്കായും ഉപയോഗിച്ച പോളിസ്റ്ററുകൾ പുനർ നിർമ്മിച്ച് ഖത്തർ. കൊടികൾ, ബാനറുകൾ, ഫെൻസ് റാപ്പറുകൾ തുടങ്ങിയ പോളിസ്റ്റർ തുണികളാണ് പുനർനിർമിച്ച് പുത്തൻ ഉത്പന്നങ്ങളാക്കി മാറ്റിയത്. സുസ്ഥിരത പ്രവർത്തനത്തിന്റെ ഭാഗമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് സൗദി കമ്പനിയുമായി ചേർന്ന് പോളിസ്റ്ററുകൾ റീസൈക്കിൾ ചെയ്ത് പുനർ നിർമ്മാണം നടത്തിയത്.
ശേഖരിച്ച മുഴുവൻ പോളിസ്റ്ററുകളും വേർതിരിച്ച് വിവിധ ഉത്പന്നങ്ങളാക്കി മാറ്റുകയായിരുന്നു. ടേപ്പുകൾ,ഫാബ്രിക്കുകൾ, പാക്കേജുകൾ എന്നിവയാണ് പുനർനിർമ്മിച്ചെടുത്ത ഉത്പന്നങ്ങളിൽ മിക്കതും. ഫിഫ ലോകകപ്പ് പോലെ വൻകിട കായിക മത്സരങ്ങൾക്ക് ശേഷം അവശേഷിക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദമായി നിർമാർജ്ജനം ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് അവശേഷിപ്പിച്ച 80% മാലിന്യങ്ങളും രാജ്യം പുനർനിർമിച്ചെടുത്തത്. ബാക്കി വന്ന 20% മാലിന്യങ്ങളും ഊർജോല്പാദന നിലയത്തിലേക്ക് അയക്കുകയും ചെയ്തു.