കൊച്ചി: പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മകളെ കാണാനൊരുങ്ങി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി. യെമനിലെ ജയിലിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നിമിഷ പ്രിയയെ കാണാൻ ഇവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിനൊന്ന് വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളായ നിമിഷ പ്രിയയെ നേരിൽ കാണുന്നത്. ജയിലിൽ മകളെ കണ്ട ശേഷം പ്രേമകുമാരി മകളുടെ മോചനത്തിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലിലുള്ള നിമിഷ പ്രിയയ്ക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ മോചനം സാധ്യമാകൂ. വധശിക്ഷയ്ക്ക് എതിരെ യെമൻ സുപ്രീംകോടതി വരെ അപ്പീൽ നൽകിയെങ്കിലും കോടതി വധശിക്ഷ ശരിവച്ചതോടെ നിയമപരമായ സാധ്യതകളെല്ലാം അവസാനിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലെഡ് മണി നൽകി ഒത്തുതീർപ്പാക്കുക എന്ന വഴി മാത്രമേ ഇനി ബാക്കിയുള്ളൂ. ഇതിനായി കൊല്ലപ്പെട്ടയാളുടെ നാട്ടിലെ ഗോത്രത്തലവൻമാരുമായി നിമിഷപ്രിയയുടെ അമ്മയും സാമുവൽ ജെറോമും ഇന്ന് ചർച്ച നടത്തും. ഗോത്രത്തലവൻമാരെ മധ്യസ്ഥരാക്കി കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഒത്തുതീർപ്പിന് ശ്രമിക്കാനാണ് ഇവരുടെ ശ്രമം. ഈ ചർച്ചയിൽ ബ്ലെഡ് മണി സംബന്ധിച്ച് ധാരണയിലെത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.