മുംബൈ: സ്വർണക്കടത്തിനിടെ അഫ്ഗാനിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. ദില്ലിയിലെ അഫ്ഗാനിസ്ഥാൻ കോൺസുൽ ജനറൽ സാക്കിയ വർദ്ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (ഡി.ആർ.ഐ) മുംബൈ വിമാനത്താവളത്തിൽ വച്ച് സ്വർണക്കടത്തിനിടെ പിടികൂടിയത്. ഇവരിൽ നിന്നും 18.6 കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം സംഭവം സർക്കാർ തലത്തിൽ ചർച്ചയായതിന് പിന്നാലെ കോൺസുൽ ജനറൽ സ്ഥാനം സാക്കിയ രാജിവച്ചു.
ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ മുംബൈയിലെത്തിയപ്പോൾ ആണ് അഫ്ഗാൻ ഉദ്യോഗസ്ഥ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ ഡിആർഐ പരിശോധിച്ചത് എന്നാണ് വിവരം. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ സാധാരണ കസ്റ്റംസ് പരിശോധനകളിൽ നിന്നും ഇളവ് ചെയ്തു വിടുകയാണ് പതിവ്. എന്നാൽ ഡിആർആ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തി പരിശോധിക്കുകയും സ്വർണം പിടികൂടുകയുമായിരുന്നു.
ഏപ്രിൽ 25-നാണ് സാക്കിയയെ ഡിആർഐ പിടികൂടിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. നയതന്ത്ര വിഷയമായതിനാലാണ് വാർത്ത പുറത്തു വരാൻ വൈകിയത്. മകനൊപ്പമാണ് ഇവർ ദുബായിൽനിന്നും എത്തിയത്. ഗ്രീൻചാനൽ വഴി പുറത്തു കടന്ന ഇരുവരേയും ടെർമിനലിൽ നിന്നും പുറത്തേക്ക് ഇറങ്ങും വഴി ഡിആർഐ സംഘം തടയുകയായിരുന്നു. അഞ്ച് ട്രോളി ബാഗുകളും, ഒരു ഹാൻഡ് ബാഗും സ്ലിഗ് ബാഗും നെക്ക് പില്ലോയുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗുകളിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെങ്കിലും വനിതാ ഉദ്യോഗസ്ഥർ പ്രത്യേക മുറിയിൽ വച്ചു നടത്തിയ ദേഹപരിശോധനയിൽ സാക്കിയയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തുകയായിരുന്നു. ജാക്കറ്റിനുള്ളിലും ലെഗ്ഗിൻസ്സിലും ബെൽറ്റിലുമായാണ് ഇവർ സ്വർണ്ണം ഒളിപ്പിച്ചത്. ഇവരുടെ മകനേയും പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിടികൂടിയ സ്വർണ്ണത്തിന് രേഖകൾ ഹാജരാക്കാൻ ഇവരോട് ഡിആർഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇവർക്ക് അതിനു സാധിച്ചില്ല. ഇതോടെ ചട്ടപ്രകാരം ഡിആർആ ഉദ്യോഗസ്ഥർ സ്വർണ്ണം കസ്റ്റഡിയിലെടുത്തു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ സാക്കിയയെ അറസ്റ്റ് ചെയ്തില്ല.