ദുബായ്: എഡിറ്റോറിയലിൻ്റെ അതിഥികളായി യുഎഇയിലെത്തിയ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ ഇന്ന് പ്രവാസി സുഹൃത്തുകളെ നേരിൽ കാണും. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം മൂന്നര മുതൽ ആറ് മണി വരെയാണ് അജ്മാനിലെ ക്രൌൺ പാലസിൽ വച്ച് അമ്മമാർ പ്രവാസി സുഹൃത്തുകളെ നേരിൽ കാണുന്നത്. ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജനും വൈസ് ചെയർമാൻ അമൽരാജും സൗഹൃദസദസ്സിൽ പങ്കെടുക്കും.
കഴിഞ്ഞ ബുധനാഴ്ച മുതൽ യുഎഇയുടെ പല അഭിമാനസ്തംഭങ്ങളും നേരിൽ കണ്ട അമ്മമാർക്ക് ഇന്നത്തെ ദിവസം പ്രവാസി സുഹൃത്തുകളെ നേരിൽ കാണാനാണ്. ധാരാളം പേർ അമ്മമാരെ നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ എഡിറ്റോറിയലിനെ ബന്ധപ്പെട്ടിരുന്നു. യുഎഇയിലെ എല്ലാ സുമനസ്സുകളേയും അമ്മമാരെ നേരിൽ കാണാനും സ്നേഹവും സന്തോഷവും പങ്കുവയ്ക്കാനുമായി ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയാണ്.
ഗാന്ധിഭവനിൽ നിന്നും ദുബായിലേക്ക്…
ഉറ്റവർ തള്ളിപ്പറഞ്ഞതോടെ പെരുവഴിയിലായ പല അമ്മമാർക്കും ഒടുവിൽ ആശ്രയമാവുന്നത് പത്തനാപുരം ഗാന്ധിഭവനാണ്. ഉടുതുണി മാത്രമായി വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക് എത്തിയവരും പൊലീസ് ഏറ്റെടുത്ത് എത്തിച്ചവരുമാണ് ഇവിടുത്തെ അമ്മമാരിൽ ഭൂരിപക്ഷവും. ഇവരിൽ നിന്നും തെരഞ്ഞെടുത്തവരെയാണ് എഡിറ്റോറിയൽ മലയാളിയുടെ രണ്ടാം വീടായ ദുബായിലേക്ക് അമ്മയോടൊപ്പം പരിപാടിയുടെ ഭാഗമായി കൊണ്ടു വന്നത്.
അമ്മയോടൊപ്പം 2023 എഡിഷനിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാരായ പ്രവാസികളുടെ അമ്മമാരെയായിരുന്നു ദുബായിലേക്ക് കൊണ്ടു വന്നത്. എന്നാൽ രണ്ടാമത്തെ എഡിഷനിൽ ജനിപ്പിച്ച മക്കൾ കൈയൊഴിഞ്ഞ അമ്മമാരാണ് അതിഥികളായി എത്തിയത്. ഗാന്ധിഭവനിലെ നൂറുകണക്കിന് അമ്മമാരിൽ നിന്നും പാസ്പോർട്ട് എടുക്കാനുള്ള അടിസ്ഥാന രേഖകളുള്ളവരും ആരോഗ്യം അനുവദിക്കുന്നവരുമായ അമ്മമാരാണ് എഡിറ്റോറിയൽ ടീമിനൊപ്പം മെയ് ഒന്നിന് പുലർച്ചെ ഷാർജാ വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. ദുരിതപൂർണമായൊരു ജീവിതത്തിൻ്റെ സായാഹ്നഘട്ടത്തിൽ ഇങ്ങനെയൊരു യാത്ര ഇവരുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. പതിനാറ് വർഷമായി ഗാന്ധിഭവനിൽ കഴിയുന്ന അമ്മയടക്കം ഈ സംഘത്തിലുണ്ട്.