ജിദ്ദ: ഭർത്താവിനെ കാണാനും ഉംറ നിർവഹിക്കാനുമായി സന്ദർശക വിസയിൽ സൗദിയിലെത്തിയ യുവതി മരിച്ചു. ജിസാൻ ദർബിൽ ജോലി ചെയ്യുന്ന മൂസ ചീകോടന്റെ ഭാര്യ മുഹ്സിനയാണ് മരിച്ചത്. 33 വയസ്സായിരുന്നു. അരീക്കോട് മുണ്ടംമ്പ്ര വച്ചപുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസകുട്ടിയുടേയും മകളാണ്.
കഴിഞ്ഞ എട്ട് ദിവസമായി അത്യസന്ന നിലയിൽ സൗദ്ദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം അബഹ സൗദി ജെർമൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. സൗദിയിൽ തന്നെ മൃതദേഹം മറവ് ചെയ്യാനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.
ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിൻ്റനൻസ് ജോലി ചെയ്യുകയാണ് മുഹ്സിനയുടെ ഭർത്താവ് മൂസ ഹർഷാദ്. ഇക്കഴിഞ്ഞ റമദാൻ പത്തിനാണ് മൂന്ന് കുട്ടികളുമായി മുഹ്സിന ജിസാൻ പ്രവിശ്യയിലെ ദർബിൽ എത്തുന്നത്. നാട്ടിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തിരിച്ചു പോരാൻ തയ്യാറെടുക്കുന്നതിനിടെയാണ് മുഹ്സിനയ്കക്ക് പനിയും മറ്റു അസ്വസ്ഥതകളും ആരംഭിച്ചത്. തുടർന്ന് ഖമീസിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായി. ഇതോടെ സൗദ്ദി ജർമ്മൻ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പക്ഷാഘാതം അനുഭവപ്പെടുകയും നില കൂടുതൽ വഷളാവുകയും ചെയ്തു. സൌദ്ദി ജർമ്മൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെ നാലാം നാൾ മസ്തിഷ്ക മരണം സംഭവിച്ചു. കെഎംസിസി അടക്കമുള്ള സംഘടനകളും പ്രവാസി മലയാളികളും ഇടപെട്ട് എം.ഒ.എച്ചിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ ഇന്ന് കാലത്ത് മുഹ്സിനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മുഹ്സിനയുടെ മക്കൾ മിഥുലാജ്, ആയിഷ ഹന്ന, ഫാത്തിമ സുഹറ. സഹോരങ്ങൾ: ഷബീർ, സുഹറാബി, ബുഷ്റ, റഷീദ