റിയാദ്: സൗദ്ദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ റിയാദിൽ പുരോഗമിക്കുന്നു. ദിയ ധനം നൽകി കേസ് തീർപ്പാക്കാൻ കുടുംബവുമായി ധാരണയായെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൗദ്ദിയിലെ റഹീമിൻ്റെ വക്കീൽ കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. കോടതി ഈ അപേക്ഷ സ്വീകരിച്ചതായി പരാതിക്കാരായ കുടുംബത്തിൻ്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിൻ്റെ കുടുംബത്തിൻ്റെ പവർ ഓഫ് അറ്റോർണിയായ സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും അറിയിച്ചു.
കോടതി ഹർജിയിൽ നടപടി തുടങ്ങുക എന്നതാണ് അടുത്ത ഘട്ടം. കൊല്ലപ്പെട്ട ഭിന്നശേഷിക്കാരൻ്റെ കുടുംബം ദിയാധനം സ്വീകരിച്ചെന്ന് കാണിച്ച് സൗദ്ദി ആഭ്യന്തര മന്ത്രാലയം കോടതിയിൽ റിപ്പോർട്ട് നൽകണം. ഇതിനു ശേഷമായിരിക്കും കോടതിയിൽ നിന്നും മറ്റു ഉത്തരവുകൾ ഉണ്ടാവുക. ദിയധനം വാങ്ങുന്നതായുള്ള പരാതിക്കാരായ കുടുംബത്തിൻ്റെ തീരുമാനം കോടതി അംഗീകാരം നൽകണം.
ശേഷം റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി കൊണ്ട് കോടതിയിൽ നിന്നും ഉത്തരവ് ഇറങ്ങും. ഈ ഉത്തരവിന് സൗദ്ദി അറേബ്യൻ സുപ്രീംകോടതി കൂടി അംഗീകാരം നൽകിയാൽ വധശിക്ഷയിൽ നിന്നും റഹീം ഒഴിവാകും. ഇതിനു ശേഷമാണ് റഹീമിൻ്റെ ജയിൽമോചനത്തിനായുള്ള നടപടികൾ ആരംഭിക്കേണ്ടത്.
ക്രൗഡ് ഫണ്ടിംഗീലൂടെ ശേഖരിച്ച 34 കോടി രൂപ സൗദ്ദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വിദേശകാര്യമന്ത്രലയവും ഇന്ത്യൻ എംബസിയും ചേർന്നാണ് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത്. വിദേശകാര്യമന്ത്രാലയം അനുമതി നൽകിയാൽ നാട്ടിലെ ബാങ്കിൽ നിന്നും ഇന്ത്യൻ എംബസി നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് 34 കോടി കൈമാറ്റം ചെയ്യണം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ നാട്ടിലെ ബാങ്കുകളോട് റഹീം സഹായസമിതി നിർദേശിച്ചിട്ടുണ്ട്.