കോഴിക്കോട്: സൗദ്ദി ജയിലിൽ മരണം കാത്തിരുന്ന റഹീമിന് ഉമ്മയുടെ പ്രാർത്ഥനയിലും കണ്ണീരിലും രണ്ടാം ജന്മം. വധശിക്ഷയൊഴിവാക്കി കുറ്റമോചിതനാവാൻ വേണ്ടിയിരുന്ന 34 കോടി രൂപ റഹീമിനായി കേരളം സമാഹരിച്ചു. നിശ്ചയിച്ചതിലും രണ്ട് ദിവസം മുൻപേ പണം സമാഹരിക്കാൻ സാധിച്ചതോടെ റഹീമിനെ ശിക്ഷയിൽ നിന്നൊഴിവാക്കി നാട്ടിൽ തിരിച്ചെത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് കുടുംബം. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ഇത്രയും വലിയ തുക റഹീമിനായി സമാഹരിച്ചത്. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളത്തിനകത്തും പുറത്തും നിന്ന് ഒരുപോലെ ധനസഹായമെത്തി.
ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന ധനശേഖരണം കഴിഞ്ഞ ദിവസങ്ങളിലാണ് അത്ഭുതകരമായ വേഗം കൈവരിച്ചത്. ഓരോ നിമിഷവും ലക്ഷക്കണക്കിന് രൂപയാണ് റഹീമിൻ്റെ അക്കൗണ്ടിലേക്ക് എത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച ഈ തുക ഇന്ത്യൻ എംബസിക്ക് കൈമാറും.
2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീം സൗദിയിലെ ജയിലിലാവുന്നത്. ഡ്രൈവര്‍ വിസയിലാണ് റഹീം റിയാദിലെത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന് ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്കാന് അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.