അബുദാബി: ഇറ്റലിയിലേക്ക് ചുവടുവച്ച് ലുലു ഗ്രൂപ്പ്. അബുദാബി ആസ്ഥാനമായ കമ്പനി ഇറ്റലിയിലെ മിലാനോയിലാണ് ഭക്ഷ്യ സംസ്കരണ, കയറ്റുമതി കേന്ദ്രം ആരംഭിച്ചത്. മിലാൻ വിമാനത്താവളത്തിന് സമീപം മാൽപെൻസ വേൾഡ് ട്രേഡ് സെൻ്ററിനോട് ചേർന്നാണ് ലുലുവിൻ്റെ ഇറ്റലിയിലെ ആദ്യ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇറ്റലി കൂടാതെ യൂറോപ്പിലെ മറ്റു രാജ്യങ്ങളും കൂടി ലക്ഷ്യമിട്ടാണ് പുതിയ ഭക്ഷ്യസംസ്കരണകേന്ദ്രം ലുലു ആരംഭിച്ചത്. ഇതോടെ കൂടുതൽ ഭക്ഷ്യഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും വില സ്ഥിരത ഉറപ്പാക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2 വർഷത്തിനുള്ളിൽ 200 ദശലക്ഷം യൂറോയുടെ ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഭക്ഷ്യസംഭരണം, സംസ്കരണം, പാക്കേജിംഗ് ശേഷം കയറ്റുമതി എന്നിവ ഈ യൂണിറ്റിൽ നടക്കും. ഇറ്റലിയിൽ നിന്നും ജിസിസിയിലെ 255 ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് ഈ കേന്ദ്രം വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ സാധിക്കും. ഇതു കൂടാതെ ഇന്ത്യ, ഈജിപ്ത്,ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ ലുലു എത്തിക്കും.
ലോകപ്രശസ്തമായ ഇറ്റാലിയൻ ചീസ്, ചോക്ലേറ്റുകളും ഇവിടെ നിന്നും ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് എത്തും. ഇതു കൂടാതെ ഫ്രൂട്ട് ജാമുകൾ, സ്വീറ്റ് ആൻഡ് പഫ് പാസ്ട്രീസ്, ഓർഗാനിക് പാസ്റ്റ, വിർജിൻ ഓയിൽ, കടലുപ്പ്, കൂടാതെ മറ്റു ഇറ്റാലിയൻ ബ്രാൻഡുകൾ എന്നിവയെല്ലാം ഇവിടെ നിന്നും കയറ്റുമതി ചെയ്യും. ഇതുകൂടാതെ ആപ്പിൾ, മുന്തിരി, കിവി, ഒലീവ്സ് തുടങ്ങിയവും ഇവിടെ നിന്നും പുറംലോകത്തേക്ക് എത്തും. യു.കെ, യുഎസ്എ,സ്പെയിൻ, തുർക്കി, വിയറ്റ്നാം, തായ്ലാൻഡ്, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലും ലുലു ഗ്രൂപ്പിന് സമാനമായ ഫുഡ് പ്രൊസ്സസിംഗ് യൂണിറ്റുകളുണ്ട്.