ദുബായ്: ലുലു ഗ്രൂപ്പ് ഓസ്ട്രേലിയയിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബായിൽ നടക്കുന്ന ഗൾഫുഡിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. വിക്ടോറിയ സംസ്ഥാനത്തിലെ മെൽബണിലാണ് കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്. ഇതിനായി 24 ഏക്കർ സ്ഥലം ഓസ്ട്രേലിയൻ സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മേയിൽ ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു.
ഓസ്ട്രേലിയൻ ട്രേഡ് കമ്മീഷണർ ടോഡ് മില്ലറും മറ്റും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു യൂസഫലി. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം, ചീഫ് ഓപ്പറേഷൻസ് ഓഫിസർ വി.ഐ. സലീം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഉത്തർ പ്രദേശിലെ നോയിഡയിലെ ഭക്ഷ്യ സംസ്കരണശാലയുടെ പ്രവർത്തനം ഈ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഭക്ഷ്യസംസ്കരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിനു കൈവരും. മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, പഴം പച്ചക്കറികൾ, മൽസ്യം എന്നിവയാണ് ലുലു ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യുഎസ്, പോർച്ചുഗൽ, ഈജിപ്ത്, അൾജീരിയ, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. യു.എസ്.എ, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ് ലാൻഡ്, ചൈന എന്നിവിടങ്ങൾ ഉൾപ്പെടെ 25 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രങ്ങളുണ്ട്