അറുപത്തിയാറാം വയസ്സിൽ ജോലിതേടി വീണ്ടും ദുബായിലെത്തിയ ജമീലതാത്തയുടെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഇരുപത്തിരണ്ടാം വയസ്സിൽ കടൽ കടന്നതായിരുന്നു ജമീല. ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം.
അറബി വീട്ടിൽ പണിയെടുത്ത പണം സ്വരുക്കൂട്ടി മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചു വിട്ടു. അപ്പോഴേക്കും ജമീലയ്ക്ക് പ്രായം അറുപതായി. ആറുപതിന്റെ പടിക്കലെത്തിയപ്പോൾ ആരോഗ്യം മോശമായി. മനസ്സ് എത്തുന്നിടത്ത് ശരീരമെത്താത്ത അവസ്ഥ. പിന്നാലെ പ്രവാസ ജീവിതം മതിയാക്കി ജമീല നാട്ടിലെത്തി. നാട്ടിലെത്തിയ ജമീലയ്ക്ക് പതിവ് സ്വീകരണം ലഭിച്ചില്ല. വരുമാനമില്ലാത്ത ഉമ്മ വീട്ടുകാർക്ക് ഭാരമായി മാറിയപ്പോൾ മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. തലചായ്ക്കാൻ ഒരിടമില്ലാതെ വന്നപ്പോഴാണ് തനിക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയല്ലോ എന്ന് ജമീല ഓർത്തത്.
കെട്ടുറപ്പുള്ള ഒറ്റ മുറി വീട് എന്ന ഒറ്റ ലക്ഷ്യവുമായി ജമീല അങ്ങനെ അറുപത്തിയാറാം വയസ്സിൽ വീണ്ടും ജോലിതേടി ഗൾഫിലെത്തി. ദിവസേന നാലും അഞ്ചും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് രണ്ടു വർഷത്തിനിടെ നാട്ടിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. എങ്കിലും വീടെന്ന സ്വപ്നം ബാക്കിയാവുകയാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടുകയാണ് ജമീല.
ജമീലയുടെ നമ്പർ- 0566728300