ഇന്ധനവില കുറഞ്ഞതും ആഗോള ചരക്ക് നീക്കം സുഗമാമാകുന്നതും യുഎഇയിലെ ഭക്ഷ്യവില ഗണ്യമായി കുറയ്ക്കുമെന്ന് സൂചന. റഷ്യ – യുക്രൈന് യുദ്ധത്തിന്റെ ഭാഗമായി തടസപ്പെട്ടിരുന്ന കയറ്റിറക്കുമതി തടസ്സങ്ങൾ ലഘൂകരിക്കാനായത് ആഗോള ഭക്ഷ്യ വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങി.
ഉക്രെയ്നിൽ നിന്നുള്ള ഗോതമ്പ്, ധാന്യങ്ങൾ, പാചക എണ്ണകൾ എന്നിവയുടെ കയറ്റുമതി പുനരാംരംഭിക്കാനായിട്ടുണ്ട്. ആഗോള ഭക്ഷ്യ വിപണിയിലുണ്ടായ പഞ്ചാസാരയ്കും, ഗോതമ്പിനും നേരിട്ട കടുത്ത ക്ഷാമത്തിനും ഇതോടെ പരിഹാരമാകും. ഇതെതുടര്‍ന്ന് ഇന്ത്യ പഞ്ചസാര കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ലഘൂകരിച്ചു.
ജൂലൈ അവസാനത്തോടെ ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി കുറഞ്ഞതായി ഭക്ഷ്യ കാർഷിക സംഘടനയായ എഫ്എഒ റിപ്പോർട്ട് ചെയ്തു. ഭക്ഷ്യ വില സൂചിക ജൂലൈയിൽ 8.6 പോയിന്റ് ഇടിഞ്ഞെന്ന് യുഎൻ ഏജൻസിയും വ്യക്തമാക്കിയിരുന്നു. പച്ചക്കറി വില സൂചിക 19.2 ശതമാനവും ധാന്യ വില സൂചികയിൽ 11.5 ശതമാനവും ഗോതമ്പ് വില 14.5 ശതമാനവും ചോളം 10.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. പഞ്ചസാരയുടെ വില സൂചികയില്‍ ഏകദേശം നാല് ശതമാനം കുറവാണുണ്ടായത്.
ആഗോളവിപണിയിലെ വില വെത്യാസം യുഎഇയിലും പ്രകടമാകുന്നുണ്ടെന്നും പാചക എണ്ണയ്ക്കും ധാന്യത്തിനും 30 ശതമാനം വിലയിടിഞ്ഞെന്നും ചില്ലറവ്യാപാരികൾ പറഞ്ഞു. യുക്രൈനില്‍ നിന്ന് കുറഞ്ഞ വിലയില്‍ സാധനങ്ങളെത്തുന്നതാണ് പ്രധാന കാരണം. പാമോയിൽ, സൂര്യകാന്തി എണ്ണ, ഗോതമ്പ്, ധാന്യങ്ങൾ, നാടൻ ധാന്യങ്ങൾ, ചോളം, പഞ്ചസാര എന്നിവയിലാണ് ഗണ്യമായ വിലക്കുറവ്.
റഷ്യ – യുക്രൈന് യുദ്ധം മുര്‍ച്ഛിക്കുകയും കയറ്റുമതി തടസ്സപ്പെടുകയും ചെയ്തതാണ് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കിയത്. ലോകത്തെ ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതിയിലും ഉല്‍പ്പാദനത്തിലും ഇരുരാജ്യങ്ങളും മുന്നിലാണ്. യൂറോപ്പിലടക്കം ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായതോടെ ഇരുരാജ്യങ്ങൾക്കുമിടയില്‍ സമാധാന ശ്രമങ്ങൾ നടത്തുകയായിരുന്നു. തുർക്കിയുടെ മധ്യസ്ഥതയിലുളള ചര്‍ച്ചകളാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയതും കയറ്റുമതി പുനരാരംഭിക്കുന്നതിന് വഴിയൊരുക്കിയതും.