ദുബായ്: കൊച്ചി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ദുബായിൽ മഴക്കെടുതികൾ തുടരുന്നതിനിടെയാണ് വിമാനങ്ങൾ റദ്ദാക്കുന്നത് ഇന്നും തുടർന്നത്.
ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ലേക്ക് യാത്ര നീട്ടിയതായും എയർലൈൻ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കിയ സർവ്വീസുകളിൽ ഉൾപ്പെടുന്നു.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം യാത്രക്കാരുടെ ചെക്ക് ഇൻ നിർത്തിവച്ച എമിറേറ്റ്സ് ഇന്ന് രാവിലെ ഒൻപത് വരെ ചെക്ക് ഇൻ സർവീസുകൾ നിർത്തിവച്ചത് നീട്ടി. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലേക്ക് യാത്ര ഉറപ്പായവരെ മാത്രമാണ് ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. അപ്രതീക്ഷിതമായി സർവ്വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കഴിഞ്ഞദിവസം വിവിധ ടെർമിനലുകളിൽ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന അവസ്ഥയായിരുന്നു.