ഖത്തറിൽ ജയിലിലായ മലയാളി യുവാവ് ദിവേഷ് ലാൽ ജയിൽ മോചിതനായി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലും സുമനസ്സുകളുടെ സഹായവുമാണ് നരഹത്യയ്ക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ട വന്ന പ്രവാസിക്ക് തുണയായത്. ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ ദിവേഷ് ലാൽ നേരെ പോയത് തൻ്റെ മോചനത്തിന് വഴിയൊരുക്കിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട് നന്ദിയറിയിക്കാനാണ്. കൊടപ്പനക്കൽ വീട്ടിലെത്തിയ ദിവേഷിനേയും കുടുംബത്തേയും മുനവ്വറലി തങ്ങൾ സ്വാഗതം ചെയ്തു.
നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ഷ്യൻ പൗരൻ മരണപ്പെട്ടതോടെയാണ് ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ, മുള്ള്യാകുർശ്ശി സ്വദേശി ദിവേഷ് ലാൽ ജയിലിലായത്. ചോരപ്പണമായി 46 ലക്ഷം രൂപ നൽകിയാൽ മാപ്പ് നൽകാമെന്ന് ഈജിപ്ഷ്യൻ പൌരൻ്റെ ബന്ധുക്കൾ അറിയിച്ചതോടെ പ്രതീക്ഷയുടെ ചെറിയ വാതിൽ തുറന്നെങ്കിലും നിർധനരായ ദിവേഷിൻ്റെ കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കുമായിരുന്നില്ല.
ഇതോടെ കുടുംബം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സഹായം തേടി വിഷയത്തിൽ ഇടപെട്ട മുനവ്വറലി തങ്ങൾ ദിവേഷ് ലാലിൻ്റെ സങ്കടാവസ്ഥ വിവരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ സുമനസ്സുകൾ ഒന്നിക്കുകയും മോചനത്തിന് ആവശ്യമായ നാൽപ്പത് ലക്ഷം രൂപ ദിവേഷിൻ്റെ അക്കൌണ്ടിലേക്ക് എത്തുകയും ചെയ്തു.
ദിവേഷിൻ്റെ മോചനത്തിന് ആവശ്യമായ തുക സമാഹരിക്കാൻ സാധിച്ചെന്നും ഇനിയാരും പണമയക്കേണ്ടതില്ലെന്നും ഇങ്ങനെയൊരു കാര്യത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദിയറിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങൾ പിന്നീട് ഫേസ്ബുക്കിലൂടെ പറഞ്ഞു.