ബെംഗളൂരു: ലൈംഗീകാതിക്രമ കേസുകളിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ മറ്റന്നാൾ കീഴടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി രാജ്യത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് കർണാടകയിലും അന്ന് വോട്ടെടുപ്പ് നടക്കുകയാണ്. കർണാടകയിലെ പകുതി മണ്ഡലങ്ങളാണ് അന്ന് വിധിയെഴുത്തുന്നത്.
അറസ്റ്റിനായി സമ്മർദ്ദം ശക്തമാണെങ്കിലും വോട്ടെടുപ്പിന് മുൻപ് പ്രജ്വൽ പൊലീസ് പിടിയിലാവുന്നത് തിരിച്ചടിയാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് ശേഷം കീഴടങ്ങുക എന്ന നിലപാടിലേക്ക് ജെഡിഎസ് എത്തിയത് എന്നാണ് സൂചന.
ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമാണ് പ്രജ്വൽ രേവണ്ണ. പ്രജ്വലിൻറെ അച്ഛനും എംഎൽഎയുമായ രേവണ്ണയെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നിരവധി സത്രീകളെ പ്രജ്വൽ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ അറസ്റ്റ് ഭയന്ന് പ്രജ്വൽ രാജ്യം വിട്ടിരുന്നു.
ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന കർണാടക പൊലീസിൻ്റെ ആവശ്യത്തോട് സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ടിലാണ് പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പറന്നത്. പ്രജ്വലിൻറെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെങ്കിൽ കോടതി ഉത്തരവ് വേണമെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.