തൃശൂർ നഗരത്തിൽ വൻ സ്വർണ്ണ കവർച്ച.വെള്ളിയാഴ്ച രാത്രി 11 മണിയോടെ കാറിലെത്തിയ സംഘം സ്വർണ്ണക്കടയിലെ ജീവനക്കാരെ ആക്രമിച്ച് സ്വർണ്ണം കവരുകയായിരുന്നു.തൃശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഡി പി ചെയിൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത് . അക്രമികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
വെള്ളിയാഴ്ച രാത്രി സ്വർണ്ണമടങ്ങിയ ബാഗുമായി റെയിൽവേ സ്റ്റേഷനിയിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ സംഘം അക്രമിച്ചെന്നും സ്വർണ്ണം തട്ടിയെടുത്തു എന്നുമാണ് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനമാണ് ഡി പി ചെയിൻസ്. കഴിഞ്ഞ ദിവസം രാത്രി കന്യാകുമാരി ഭാഗത്തെ ജൂവല്ലറികളിൽ നൽകാനുള്ള മൂന്ന് കിലോ സ്വർണ്ണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം നടക്കുന്നത്.
ആസൂത്രിതമായ കവർച്ചയാകാനാണ് സാധ്യത എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷനും സ്ഥാപനവും തമ്മിൽ കാൽനടയ്ക്കുള്ള ദൂരമേയുള്ളൂ. അതിനാൽ ജീവനക്കാർ സ്വർണ്ണവുമായി പോകുന്ന സമയം നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമായിരിക്കണം കവർച്ച നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരെയും നഗരത്തിലെ സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്