ദില്ലി: ഏകസിവിൽ കോഡിൻ്റെ പരിധിയിൽ നിന്ന് ക്രൈസ്തവ വിഭാഗങ്ങളേയും ആദിവാസി വിഭാഗങ്ങളേയും ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പ് നൽകിയതായി നാഗാലാൻഡ് സർക്കാർ. മുഖ്യമന്ത്രി നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള നാഗാലാൻഡ് സർക്കാർ പ്രതിനിധികൾ ആണ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഏകസിവിൽ കോഡ് സംബന്ധിച്ച് തങ്ങൾക്കുള്ള ആശങ്കകൾ ചർച്ചയിൽ നാഗാലാൻഡ് സർക്കാർ പ്രതിനിധികൾ അമിത് ഷായെ ധരിപ്പിച്ചുവെന്നാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ക്രൈസ്തവ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഭരണഘടനയുടെ 371 (എ) അനുച്ഛേദം പ്രകാരം പരിരക്ഷ നൽകിയ കാര്യം നാഗാലാൻഡ് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അമിത് ഷായ്ക്ക് മുന്നിലും ഇവർ ഉന്നയിച്ചെന്നാണ് വിവരം. നാഗാലാൻഡ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഏകസിവിൽ കോഡ് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്നാണ് വിവരം.