സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന് തുടങ്ങിയവർ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയുടെ വീട്ടിലെത്തി സെക്രട്ടേറിയറ്റ് തീരുമാനം അറിയിക്കുകയായിരുന്നു. കോടിയേരി രാജിസന്നദ്ധത നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര നേതാക്കൾ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.