ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിൽ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് . ഇത് സംബന്ധിച്ച് ആവശ്യം സെവാഗ് ബിസിസിഐ യെ അറിയിച്ചു. ‘ഇന്ത്യ’ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും അതിനാലാണ് പേര് ഭാരത് എന്നാകണമെന്ന് ആവശ്യപ്പെടുന്നത് എന്നാണു സെവാഗ് നൽകിയ വിശദീകരണം.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചച്ചതിനു പിന്നാലെയാണ് സെവാഗ് ആവശ്യവുമായി മുന്നോട്ട് വന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജേഴ്സിയിൽ ഭാരത് എന്നാക്കണമെന്നാണ് സെവാഗ് ആവശ്യപ്പെട്ടത്.
“നമ്മിൽ അഭിമാനം നിറയ്ക്കുന്ന പേരായിരിക്കണമെന്നാണ് ഞാൻ എന്നും വിശ്വസിച്ചിരുന്നത്. നമ്മൾ എല്ലാം ഭാരതീയരാണ്. ഇന്ത്യ എന്ന പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. നമ്മൾ നമ്മുടെ യഥാർത്ഥ പേരിലേക്ക് മടങ്ങിപ്പോകേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു”. സെവാഗ് എക്സിൽ കുറിച്ചു.
നെതർലാൻഡ്സും മ്യാന്മറും ഉൾപ്പടെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പഴയ പേരിലേക്ക് തിരിച്ച് പോയിട്ടുണ്ടെന്നും സെവാഗ് പറയുന്നു.
ഇതിനിടയിൽ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി അഭ്യുഹങ്ങളുണ്ട്. ജി20 ഉച്ചകോടിയിൽ രാഷ്ട്രപതിയുടെ പേരിനു താഴെ ‘പ്രസിഡന്റ ഓഫ് ഭാരത്’ എന്നാണ് ക്ഷണക്കത്തിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതിനു തൊട്ട് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇന്ത്യയുടെ പേര് മാറ്റി ‘റിപ്പബ്ലിക്ക് ഓഫ് ഭാരത്’ എന്നാക്കണമെന്ന് ആവശ്യമുന്നയിച്ചത്.