ഉറ്റസുഹൃത്തിന്റെ വാക്കുകേട്ട് ജയിലിലായ മലയാളി യുവാവിനെ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നൽകി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. സൗദിയിൽ ജോലി ചെയ്തിരുന്ന വിതുര സ്വദേശി റഷീദാണ് കഴിഞ്ഞ പതിനെട്ട് മാസമായി ജയിലിൽ കഴിയുന്നത്.
മൂന്ന് വർഷം മുൻപാണ് റഷീദ് ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. സ്വദേശിയായ സ്പോൺസർ റഷീദിനെ സ്പോൺസറുടെ സ്പെയർപാർട്സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. സ്വദേശി വത്ക്കരണം ശക്തമാക്കിയ സൗദിയിൽ അധിക്യതർ പരിശോധന ശക്തമാക്കിയപ്പോൾ റഷീദിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ തന്റെ ആശങ്ക സ്പോൺസറെ അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. സ്പോൺസറുടെ കയ്യിലുള്ള തന്റെ പാസ് പോർട്ട് പോലും വാങ്ങാതെ റഷീദ് തന്റെ സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ ഷാനിന്റെ അടുത്തെത്തി.
പാസ്പോർട്ട് നഷ്ടമായെന്നറിയിച്ച് ഇന്ത്യൻ എംബസിയെ സമീപിച്ചാൽ പുതിയ പാസ്പോർട്ട് കിട്ടുമെന്ന സുഹൃത്തിന്റെ ഉപദേശം തള്ളാതെ റഷീദ് എംബസിയിൽ ചെന്ന് പാസ്പോർട്ട് സ്വന്തമാക്കി. പാസ്പോർട്ട് കിട്ടിയതോടെ നാട്ടിലേക്ക് പോകാമെന്നായി. നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് ഇല്ലാത്തതിലാൽ യാത്രമുടങ്ങി. റഷീദ് വീണ്ടും ഷാനിന്റെ അടുത്തെത്തി. രേഖകളിലെന്ന് പറഞ്ഞ് നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ ജയിലിൽ അടയ്ക്കും എന്നാൽ മൂന്ന് ദിവസം കൊണ്ട് പുറത്തിറങ്ങി നാട്ടിലെത്താം എന്നായിരുന്നു ഇത്തവണത്തെ ഉപദേശം. ഷാനിന്റെ ഉപദേശം തട്ടികളയാതെ റഷീദ് നേരെ നാടുകടത്തൽ കേന്ദ്രത്തിലെത്തി. അവിടെ ചെന്നപ്പോഴാണ് റഷീദ് അറിഞ്ഞത് താൻ ഒളിച്ചോടിയെന്ന പരാതി ഇതിനകം സ്പോൺസർ നൽകിയിട്ടുണ്ടായിരുന്നുവെന്ന്. മൂന്ന് ദിവസം ജയിലിൽ കിടന്ന് നാടണയാം എന്ന സ്വപ്നം അവിടെ തകർന്നു. ഇപ്പോൾ റഷീദ് ജയിലിലായിട്ട് 18 മാസം പിന്നിട്ടു. ഉപദേശം നൽകിയ സുഹൃത്തിനെപ്പറ്റി ഒരു വിവരവും ഇല്ല.
നാട്ടിലുള്ള റഷീദിന്റെ ബന്ധുക്കൾ വിവിധ രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടും ഫലമുണ്ടായില്ല. പിന്നാലെയാണ് റഷീദിനെ സഹായിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ എഡിറ്റോറിയൽ ടീമിനെ ബന്ധപ്പെട്ടത്. എഡിറ്റോറിയൽ ഇക്കാര്യം വ്യവസായിയായ എംഎ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ റഷീദിന്റെ ഉമ്മയുമായി ഫോണിൽ സംസാരിച്ച് മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന ഉറപ്പും യുസഫലി നൽകി. സൗദിയിലെ ലുലു അധിക്യതർ റഷീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി എംഎ യുസഫലിയുടെ അബുദാബിയിലെ ഓഫിസ് എഡിറ്റോറിയലിനെ അറിയിച്ചു. യൂസഫലി നേരിട്ട് ഇടപെട്ട് റഷീദിനെ ഒരാഴ്ചക്കകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.