കൊച്ചി: പേർഷ്യൻ കടലിൽ നിന്നും ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ ജീവനക്കാരിയായ മലയാളി യുവതിയെ മോചിപ്പിച്ചു. ഇസ്രയേൽ ചരക്കുകപ്പലിലെ ഡെക്ക് കേഡറ്റായിരുന്ന തൃശൂർ വെളുത്തൂർ സ്വദേശി പുതുമന വീട്ടിൽ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളായ ആൻറസ ജോസഫിനെയാണ് മോചിപ്പിച്ചത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ആൻറസയെ കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ നേരിട്ടെത്തി സ്വീകരിച്ചു. ആൻ്റസ സുരക്ഷിതയായി നാട്ടിലെത്തിയ വിവരം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാല് പേർ മലയാളികളാണ്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷം കഴിഞ്ഞ ഒൻപത് മാസമായി എം.എസ്.സി ഏരീസ് കപ്പലിൽ പരിശീലനത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കി ആൻ്റസ ടെസ്സ നാട്ടിലേക്ക് തിരിക്കാനിരിക്കേയാണ് പേർഷ്യൻ കടലിൽ വച്ച് ഇറാൻ സൈന്യം ഹെലികോപ്റ്റർ ഓപ്പറേഷനിലൂടെ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടു പോയത്.
കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്ന് അറിഞ്ഞതിന് പിന്നാെല വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നാലെ ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കപ്പലിലെ ഇന്ത്യക്കാരെ കാണാൻ അവസരമൊരുക്കുമെന്ന് ഇറാൻ അറിയിച്ചു. കപ്പലിൽ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.