ദുബായ്: കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം തടസപ്പെട്ടതിനും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിലും ഖേദം പ്രകടിപ്പിച്ച് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു വരികയാണെന്നും പ്രതിസന്ധി എത്രയും പെട്ടെന്ന് മറികടക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ചരിത്രത്തിൽ ഏറ്റവും ശക്തമായ പേമാരിയാണ് ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിച്ചത്. യാത്രക്കാർക്കും ജീവനക്കാർക്കും ഇതുമൂലം വലിയ ബുദ്ധിമുട്ടുണ്ടായി. കുടുങ്ങി പോയ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാനുമാണ് ഞങ്ങൾ പരിശ്രമിച്ചത്. വിമാനം സാധാരണ നിലയിൽ എത്തുന്നോടെ യാത്ര മുടങ്ങിയവർക്കെല്ലാം അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനാവും.
വലിയ പ്രതിബന്ധങ്ങൾ മുന്നിലുണ്ടെങ്കിലും അതിനെയെല്ലാം ഒന്നിച്ചു നിന്നു മറികടക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ദുബായ് എയർപോർട്ട് ടീം, എയർലൈനുകൾ എന്നിങ്ങനെ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു. യാത്രക്കാർക്ക് അനുഭവപ്പെട്ട നിരാശയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവർക്കും നന്ദി’.- പോള്‍ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
മഴ മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും ഫ്ലൈ ദുബൈയുടെയും വിമാന സര്‍വീസുകള്‍ സാധാരണ ഷെഡ്യൂളുകള്‍ അനുസരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ഇരു വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇന്നത്തോടെ ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനവും സാധാരണ നിലയിലാവും എന്നാണ് പ്രതീക്ഷിക്കുന്നത്.