ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖ പ്രസവം നടക്കണമെന്നാണ് ഓരോ ഗർഭിണിയും ആഗ്രഹിക്കുക. എന്നാൽ റഷ്യയിലെ യുവതികൾക്ക് അർജന്റീനയിൽ പ്രസവിക്കണമെന്നാണ് ആഗ്രഹം. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് അർജന്റീനിയൻ തലസ്ഥാനമായ ബ്വേനസ് എയ്റിസിലേക്കുള്ള ദൂരം 13,520 കിലോമീറ്ററാണ്. 17 മണിക്കൂറാണ് ബ്വേനസിലേക്ക് വിമാനമാർഗം എത്താനെടുക്കുന്ന സമയം. എന്നാൽ ഈ സമയവും ദൂരവും ഗർഭ കാലത്തെ പ്രയാസങ്ങളുമെല്ലാം അവഗണിച്ച് റഷ്യൻ യുവതികളായ ഗർഭിണികൾ പ്രസവിക്കാനായി അർജന്റീനയിലേക്ക് പറക്കുകയാണ്.
അർജന്റീനയിൽ കുഞ്ഞ് ജനിച്ചാലുടൻ പൗരത്വവും മെഡിക്കൽ ഇൻഷുറൻസും ലഭിക്കുമെന്നതും അർജന്റീനിയൻ പാസ്പോർട്ടിനുള്ള സ്വീകാര്യതയും ക്ഷേമപദ്ധതികളുമാണ് റഷ്യൻ സ്ത്രീകളെ അർജന്റീനയിൽ എത്തിക്കുന്നത്. വിനോദ സഞ്ചാരികളെന്ന വ്യാജേന റഷ്യൻ സ്ത്രീകൾ അർജൻറീനയെ ഒരു ‘പ്രസവ മുറി’യാക്കി മാറ്റിയിട്ട് വർഷങ്ങളായി.
അതേസമയം കഴിഞ്ഞ വർഷം മാത്രം 21,757 റഷ്യൻ പൗരന്മാരാണ് അർജന്റീനയിൽ എത്തിയത്. ഇതിൽ 10,500ഓളം പേരും ഗർഭിണികളായിരുന്നു. കൂടാതെ കഴിഞ്ഞ മൂന്നു മാസത്തിനിടെ 5819 റഷ്യൻ ഗർഭിണികളും അർജന്റീനയിൽ എത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ വൻതോതിൽ റഷ്യൻ ഗർഭിണികൾ എത്തുന്നത് അർജന്റീനിയൻ സർക്കാറും നിയമസംവിധാനങ്ങളും ഗൗരവമായി കണ്ടിരുന്നില്ല.
അടുത്തിടെ സ്ലോവാക്യയിൽ മൂന്ന് റഷ്യൻ സ്ത്രീകളെ ചാരവൃത്തി കേസിൽ അറസ്റ്റ് ചെയ്തതോടെ അർജന്റീന വിഷയം ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയത്. എന്നാൽ പിടിയിലായ മൂന്നു പേരും റഷ്യൻ വംശജരാണെങ്കിലും അർജന്റീനിയൻ പൗരത്വമുള്ളവരായിരുന്നു. തുടര്ന്നുളള അന്വേഷണത്തിലാണ് റഷ്യൻ പ്രസവം സൃഷ്ടിക്കുന്ന അപകടം അർജന്റീന തിരിച്ചറിഞ്ഞത്.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാജ്യത്തേക്കെത്തിയ ആറ് റഷ്യൻ ഗർഭിണികളെ അധികൃതർ തടഞ്ഞുവെച്ചു. വിനോദ സഞ്ചാരികൾ എന്ന വ്യാജേന രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാലാണ് ഇവരെ തടഞ്ഞതെന്ന് അർജന്റീനിയയുടെ ഇമിഗ്രേഷൻ നാഷനൽ ഡയറക്ടർ ഫ്ലോറൻസിയ കാരിഗ്നാനോ പറഞ്ഞു.