മുംബൈ: പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധർവം തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവൻ. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിൻ്റെ സഹോദരനാണ്. ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർത്ഥി)
പ്രശസ്ത ഛായാഗ്രഹകൻ പടീറ്റത്തിൽ ശിവൻ്റേയും ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരം പോങ്ങുമ്മൂട്ടിലാണ് 1959-ൽ സംഗീത് ശിവൻ ജനിച്ചത്. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസ കാലത്ത് ഹോക്കിയിലും ക്രിക്കറ്റിലും സജീവമായിരുന്നു. കേരളത്തേയും കേരള സർവ്വകാലശാലയേയും പ്രതിനീധകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ചെറുപ്പം മുതലേ സിനിമയോട് വലിയ താത്പര്യം സംഗീതിനുണ്ടായിരുന്നു. ഇക്കാര്യത്തിൽ പിതാവും സഹോദരൻ സന്തോഷ് ശിവനും സംഗീതിനെ വലുതായി സ്വാധീനിച്ചു. ബിരുദപഠനത്തിന് ശേഷം 1976-ൽ അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെൻ്ററികളും അദ്ദേഹം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിയത്. പിന്നീട് സംഗീത് പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ലോക സിനിമയിലെ ക്ലാസിക്ക് സിനിമകളെ അറിയാൻ ഈ കാലഘട്ടം അദ്ദേഹത്തിന് അവസരമേകി. സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.
തുടർന്നുള്ള കാലഘട്ടത്തിൽ യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരൻ സന്തോഷ് ശിവൻ, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്. അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹം ആദ്യം വലിയ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് സംവിധാനത്തിലേക്ക് തന്നെ എത്തി.
ആദ്യചിത്രമായ വ്യൂഹത്തിൽ വലിയൊരു താരനിര ഒഴിവാക്കി സുകുമാരനേയും രഘുവരനേയും ആണ് അദ്ദേഹം കേന്ദ്രകഥാപാത്രങ്ങളാക്കിയത്. സാഗാഫിലിംസിന് വേണ്ടി ചെയ്ത വ്യൂഹം വലിയ വിജയമായി. ചിത്രത്തിലെ പുതുമായർന്ന അവതരണശൈലി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുത്തു.
പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.