കുടുംബത്തെ കരകയറ്റാൻ കടൽ കടന്ന് അറബി നാട്ടിലേക്ക് വിമാനം കയറിയ ഒരു ഇരുപതുകാരനുണ്ട് റാസൽഖൈമയിൽ. കഴിഞ്ഞ 43 വർങ്ങളായി ഒട്ടകങ്ങളെയും ആടുകളെയും പരിപാലിച്ച് കഴിഞ്ഞ അലവിക്കുട്ടിക്ക് വയസ് 63ആയി. ഏഴ് സഹോദരന്മാരെ കരയ്ക്കടുപ്പിച്ചപ്പോഴേക്കും കാലം അലവിക്കുട്ടിയ്ക്ക് ബാക്കി വച്ചത് ജരാനരകൾ മാത്രം.
1980 ജനുവരി 23 ന് ദുബായിൽ വിമാനമിറങ്ങിയ അലവിക്കുട്ടി എത്തിയത് റാസൽഖൈമയിലെ ഒരു തോട്ടത്തിലാണ്. 100 വർഷം പഴക്കമുള്ള ഒരു കെട്ടിടത്തിലായിരുന്നു താമസം. ഊണും ഉറക്കവും എല്ലാം ഇവിടെയാണ്. തോട്ടത്തിലെ ഒരു കൂട്ടം ആട്ടിൻപറ്റങ്ങളും ഒട്ടകങ്ങളും മാത്രമായിരുന്നു അലവിക്കുട്ടിക്ക് കൂട്ട്. അങ്ങനെ സുഖസൗകര്യങ്ങൾ മറന്ന് അലവിക്ക പ്രവാസ ലോകത്തേക്ക് കുടിയേറി. 500 ദിർഹമായിരുന്നു അന്ന് ലഭിച്ച ശമ്പളം. അതിൽ 485 ദിർഹം, ഏകദേശം 1000 ഇന്ത്യൻ രൂപ നാട്ടിലേക്കയക്കും.
അലവിക്കയോടൊപ്പം അറബിനാട്ടിലേക്ക് വിമാനം കയറിയ പലരും വാണു, ചിലർ വീണു.ഇതിനിടെ കാലം കത്തുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് മാറി. എന്നാൽ അലവിക്കയുടെ ജീവിതത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. ഉമ്മയും ഉപ്പയും മുതൽ ഉറ്റവരുടെ വിയോഗങ്ങൾ, കുടുംബത്തിലെ ആഘോഷങ്ങൾ എന്നിവയ്ക്കൊന്നും സാക്ഷിയാവാൻ അലവിക്കുട്ടിയ്ക്ക് കഴിഞ്ഞില്ല. അഞ്ചു ലക്ഷം രൂപയുടെ കടമാണ് നാട്ടിലേക്ക് പോവണമെന്ന ഈ പ്രവാസിയുടെ സ്വപ്നത്തിന് വിലങ്ങു തടിയാവുന്നത്.
താന് പോറ്റുന്ന ആടുകളേയും ഒട്ടകങ്ങളേയും പേരുകൾ ചൊല്ലി വിളിച്ചാണ് അലവിക്കുട്ടി ഏകാന്തത അകറ്റിയിരുന്നത്. ഇതിനിടെ ഹൃദ്രോഗം ബാധിച്ച് നാട്ടിൽ ഏകയായി കഴിഞ്ഞ ഭാര്യയെ തന്റെ ഉടമയുടെ സഹായത്തോടെ അടുത്തെത്തിക്കാൻ കഴിഞ്ഞത് അലവിക്കുട്ടിയുടെ ഏകാന്ത ജീവിതത്തിന് ആശ്വാസം പകർന്നു.
മനസമാധാനം നിറഞ്ഞ ദിവസങ്ങളാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് പറഞ്ഞ് വേദനകളെ അദ്ദേഹം ചിരിച്ചുകൊണ്ട് മറച്ചു പിടിക്കുന്നു. പ്രവാസികളുടെ പിന്നാമ്പുറകാഴ്ചകൾക്ക് നിറമോ ഭംഗിയോ കാണാൻ സാധിക്കില്ല. വീടും നാടും വിട്ട് അന്യ നാട്ടിലേക്ക് വിമാനം കയറുന്ന ഒരു പ്രവാസിയും സ്വന്തം ജീവിതം മാത്രമായിരിക്കില്ല സ്വപ്നം കാണുക എന്ന് ഈ വലിയ മനുഷ്യൻ പഠിപ്പിക്കുന്നു. വിജയിച്ചവർക്ക് മാത്രമല്ല പരാജയപ്പെട്ടവർക്കും ചരിത്രത്തിൽ ഇടമുണ്ടാവണം.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ആട്ടിൻപറ്റങ്ങൾക്കൊപ്പം ജീവിച്ചു തീർത്ത അലവിക്കുട്ടി ഇപ്പോഴും ആത്മവിശ്വാസത്തോടെ പറയുന്നു, കടങ്ങളൊക്കെ വീടിക്കോളും, എല്ലാം ശരിയാവുകയും ചെയ്യും. ഉംറയ്ക്ക് പോവണമെന്ന ആഗ്രഹമുണ്ട്, വെളിപാടുണ്ടാവുമ്പോൾ അത് നിർവഹിക്കും. എനിക്കിനി ഏറി വന്നാൽ ഒരു അഞ്ചുകൊല്ലം അല്ലെ…? പിന്നെ വേദനകൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ഒരു ചിരിയും.