ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിന് ആശ്വാസമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ പ്രവചനത്തിൽ പറയുന്നത്. ഇതോടെ ആകെ വലയ്ക്കുന്ന കൊടുംചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു നിവാസികൾ.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗഡഗ്, ഹാവേരി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ് തുമകുരു, വിജയനഗര, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബല്ലാരി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡിയുടെ പ്രവചനത്തിൽ പറയുന്നു.
ബംഗളൂരു നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ വൈകുന്നേരമോ രാത്രിയോ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 21 വരെ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
2023 നവംബർ 21-നാണ് ബെംഗളൂരു നഗരത്തിൽ അവസാനമായി മഴ പെയ്തത്. ഈ വർഷം ആദ്യം ജനുവരി 11-ന് മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. മഴയറിയാതെ 150-ലേറെ ദിവസങ്ങളാണ് ബെംഗളൂരു പിന്നിട്ടത്. ഇതിനു പിന്നാലെ ജലക്ഷാമം രൂക്ഷമായി. ചൂട് കൂടി. തണ്ണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവിൽ പോയ പതിറ്റാണ്ടുകളെ അപേക്ഷിച്ച് ഒരു ഡിഗ്രീ സെൽഷ്യസ് വരെ താപനില വർധിച്ചെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബെംഗളൂരുവിലെ ജലസ്ത്രോസ്സുകളുടെ ഭൂഗർഭജലശേഖരത്തേയും ഇതുകാര്യമായി ബാധിക്കുകയും ചെയ്തു.