ദുബായ്: പേമാരിയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസമായി നിശ്ചലമായ ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് തിരികെ വരുന്നു. രണ്ട് ദിവസത്തിൽ ഇതുവരെ 1244 വിമാന സർവ്വീസുകൾ റദ്ദാക്കുകയും 41 വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.
അതേസമയം വ്യാഴാഴ്ച രാവിലെയോടെ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം ഭാഗീകമായി പുനരാരംഭിച്ചിട്ടുണ്ട്. നാളെയോടെ വിമാനത്താവളം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. വിമാനസർവ്വീസ് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാർ ടെർമിനലിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനികളിൽ നിന്നും സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം ചെക്ക് ഇൻ ചെയ്യാൻ എത്തിയാൽ മതി.
തിരക്കൊഴിവാക്കാനായി ടെർമിനൽ 1-ലേക്കുള്ള പ്രവേശനം നിലവിൽ യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ടെർമിനലിൽ റീബുക്കിംഗ് സൗകര്യങ്ങൾ ലഭ്യമല്ലെന്നും അതിനായി വിമാനക്കമ്പനികളെ ബന്ധപ്പെട്ടണമെന്നും വിമാനത്താവള അധികൃതർ പറയുന്നു. നേരത്തെ എമിറേറ്റ്സ് എയർലൈനും ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഫ്ലൈറ്റ് ബുക്കിംഗും വിമാനം പുറപ്പെടുന്ന സമയവും ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിലേക്ക് വരാൻ പാടുള്ളൂ എന്ന് അറിയിച്ചിരുന്നു.