പെൺകുട്ടികൾ 18 വയസിൽ തന്നെ വിവാഹം കഴിക്കണമെന്ന് ആർക്കാണ് നിർബന്ധം. 21 വയസെന്ന പ്രായപരിധിയെ കേരളം പോലെ പുരോഗമന കാഴ്ചപ്പാടുള്ള സംസ്ഥാനം എതിർക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ്.
മാതൃശിശു മരണനിരക്കും പോഷകാഹാരക്കുറവും വിളർച്ചയുമെല്ലാം ചർച്ചാവിഷയമാക്കിയ പഠനത്തിൽ നിന്നാണ് വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച ചർച്ച ഉയരുന്നത്. 2021 ൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ സ്മൃതി ഇറാനിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തണമെന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. അന്ന് മുതൽ പല കോണുകളിൽ നിന്നുയർന്ന വന്ന മറുവാദങ്ങളുയർത്തിയത് പെൺകുട്ടികളല്ലെന്ന കാര്യം നൂറിൽ നൂറ്റിയൊന്ന് ശതമാനവും ഉറപ്പാണ്.
സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പാകതയെത്തും മുൻപ് തന്നെ പടിയിറക്കി വിടാനുള്ള ധൃതി ആർക്കാണ്. പതിനെട്ട് വയസുകഴിഞ്ഞാൽ ബാധ്യത തീർക്കാൻ കാത്തിരുന്ന മാതാപിതാക്കൾക്കും ഇനിയും സൂര്യനുദിച്ചിട്ടില്ലാത്ത മേലാളന്മാർക്കും മാത്രമാണ് ഇരുട്ടടി കിട്ടുന്നത്. 18 വയസിനപ്പുറത്തേക്ക് നിയമം കടക്കുകയാണെങ്കിൽ കല്യാണത്തിന്റെ അധിക ബാധ്യതയില്ലാതെ ഒരു പെൺകുട്ടിക്കെങ്കിലും പഠനം പൂർത്തിയാക്കാം. പതിനെട്ടാം വയസിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളെക്കാൾ എത്രയോ മടങ്ങ് പാകതയുള്ള തീരുമാനം ഒരു പെൺകുട്ടിക്ക് അവളുടെ ഇരുപത്തിയൊന്നാം വയസിൽ എടുക്കാൻ കഴിയും. അധികമായി കിട്ടുന്ന മൂന്ന് വർഷം കൊണ്ട് ഒരുവളെങ്കിലും വിപ്ലവം സൃഷ്ടിക്കട്ടെയെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പക്ഷം.
മെച്ചപ്പെട്ട സാമൂഹിക സാഹചര്യം സൃഷ്ടിക്കാതെ വിവാഹപ്രായം മാറ്റിയത് കൊണ്ട് മാത്രം പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനാവില്ലെന്നതാണ് കേരളം ഉയർത്തുന്ന മറുവാദം. പ്രായമല്ല പക്വതയുടെ അടിസ്ഥാനം ഒപ്പം പ്രായമുള്ളവരെല്ലാം അങ്ങനെയെങ്കിൽ മര്യാദക്കാരാവുമല്ലോയെന്ന വിചിത്ര വാദവും . പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികൾ ഗർഭിണികളാകുന്ന നാട്ടിൽ പ്രായപരിധി ഉയർത്തിയിട്ടെന്ത് കാര്യമെന്ന വിമർശനവുമുയരുന്നുണ്ട്.
പ്രായപരിധി എന്തുമായിക്കൊള്ളട്ടെ ആത്യന്തികമായി വിവാഹവും ജോലിയും കുഞ്ഞും കുടുംബവുമെല്ലാം വ്യക്തിയുടെ ചോയ്സാണ്. അത് അടിച്ചേൽപ്പിക്കലുകളാവുന്നിടത്താണ് യഥാർത്ഥത്തിലുള്ള പ്രശ്നം.