കണ്ണൂർ: മലയാള മനോരമ ദിനപത്രത്തിനെതിരെ സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻറെ ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ വിധിയായി. പികെ ഇന്ദിരയ്ക്കെതിരെ വാർത്ത നൽകിയതിന് മനോരമ പത്രം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ വിധി.
കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറൻറീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത. കൊവിഡ് വ്യാപനത്തിനിടെ 2020 സെപ്തംബർ 14നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
എന്നാൽ ഈ വാർത്ത തെറ്റാണെന്നും പേരക്കുട്ടിയുടെ ജന്മദിനത്തിന് നൽകാൻ സ്വർണ്ണം എടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇന്ദിര കോടതിയിൽ ബോധിപ്പിച്ചു. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂർ സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.