ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ അസാധുവാകുമെന്ന് റിപ്പോർട്ടുകൾ. കേരള സർവകലാശാല ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ പ്രകോപിതനായത്കൊണ്ടാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുക്കിയ ഓർഡിനൻസുകളിൽ ഒപ്പുവയ്ക്കാൻ വിസമ്മതിക്കുന്നതെന്നാണ് സൂചന.
നിയസഭയിൽ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനുള്ള വിയോജിപ്പാണിതെന്നും പറയുന്നു. നിലവിൽ ഗവർണർ ഡൽഹിയിലാണ്. 11ന് കേരളത്തിൽ തിരിച്ചെത്തും. എന്നാൽ ഡിജിറ്റൽ സംവിധാനം വഴി ഒപ്പുവയ്ക്കാൻ സാധിക്കുമെങ്കിലും അത് ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒപ്പുവയ്ക്കാത്ത 11 ഓർഡിനൻസുകൾ അസാധുവാകുമെന്ന് അനുമാനിക്കുന്നത്.
ഓർഡിനൻസ് റദ്ദായാൽ മുൻപ് നിലനിന്നിരുന്ന നിയമസ്ഥിതി പുന:സ്ഥാപിക്കപ്പെടുകയും നിലവിലെ കേസുകളടക്കം പഴയ നിയമത്തിന്റെ പരിധിയിലേക്കു മാറുകയും ചെയ്യും. ഓർഡിനൻസുകൾ നിയമസഭയിൽ കൊണ്ട് വന്ന് ബില്ല് പാസാക്കിയശേഷം ഗവർണർക്ക് സമർപ്പിക്കുകയോ അതല്ലെങ്കിൽ ബില്ല് കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം വിശദീകരിച്ചുകൊണ്ട് സമ്മർദ്ദം ചെലുത്തുകയോ ചെയ്യാം എന്നതാണ് സർക്കാരിന് ഇനി ചെയ്യാനാവുന്നത്.
ഓർഡിനൻസുകൾ എത്രകാലം വേണമെങ്കിലും ഒപ്പിടാതിരിക്കാം, സർക്കാരിന് തിരിച്ചയക്കുകയും ചെയ്യാം. അതല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യാം. എന്നാൽ അത് ജനാധിപത്യ തീരുമാനത്തെ ഗവർണർ നിഷേധിക്കുകയാണ് എന്ന വിമർശനത്തിന് വഴിവയ്ക്കും.