സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങളിലെ വെളിപ്പെടുത്തലുകൾ അടങ്ങിയതാണ് പുസ്തകം. തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഈ മാസം 12ന് പുസ്തകം പുറത്തിറങ്ങുമെന്നാണ് സൂചന.
ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ തന്നെ താലികെട്ടിയെന്നും കുങ്കുമം ചാർത്തി കൈവിടില്ലെന്ന് ഉറപ്പ് നൽകിയെന്നും സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. താൻ ശിവശങ്കറിൻ്റെ പാർവതിയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ വെളിപ്പെടുത്തിയതും അല്ലാത്തതുമായ പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടെന്നാണ് സൂചന.
എം ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ മന്ത്രി കെടി ജലീൽ, നളിനി നെറ്റോ, സി എം രവീന്ദ്രൻ എന്നിവർക്കെതിരെയും വെളിപ്പെടുത്തലുകൾ ഉണ്ടെന്നാണ് വിവരം. സർക്കാരിന് തുടർഭരണം ലഭിക്കാനാണ് താൻ ആദ്യഘട്ടത്തിൽ സർക്കാരിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല എന്ന തരത്തിൽ ശബ്ദ സന്ദേശം പുറത്തുവിട്ടത് എന്നും ചതിയുടെ പത്മവ്യൂഹത്തിൽ പറഞ്ഞിട്ടുണ്ട്.