ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ എത്തിയാൽ മികച്ച നിലവാരത്തിലുള്ള മദ്യം ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് തെലുങ്കുദേശം പാർട്ടിയുടെ വാഗ്ദാനം. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മദ്യം സംസ്ഥാനത്ത് വിതരണം ചെയ്യും എന്നാണ് ടിഡിപിയുടെ വാഗ്ദാനം.

ടിഡിപി സർക്കാർ അധികാരത്തിൽ വന്നാൽ നാൽപത് ദിവസത്തിന് ശേഷം ഗുണനിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള നടപടികളുണ്ടാവും. ആന്ധ്രാപ്രദേശിൽ മദ്യം നിരോധിക്കുമെന്ന 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെയും അദ്ദേഹത്തിൻ്റെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെയും ചന്ദ്രബാബു നായിഡു രൂക്ഷമായി വിമർശിച്ചു.
മദ്യത്തിൻ്റെ വില കുറയ്ക്കണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്ന് ആന്ധ്രയിലെ കുപ്പത്ത് നടത്തിയ പ്രസംഗത്തിൽ ചന്ദ്രബാബു നായിഡു പറഞ്ഞു. “മദ്യവില ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഞാൻ മദ്യത്തിൻ്റെ കാര്യം പറയുമ്പോൾ നമ്മുടെ അനിയൻമാർ ആഹ്ലാദിക്കുന്നു. മദ്യത്തിൻ്റെ വില കുറയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. 60 രൂപയിൽ നിന്ന് വില വർദ്ധിപ്പിച്ചത് ജഗൻ മോഹൻ റെഡ്ഡിയാണ് ( ) 200 രൂപയിലേക്ക് വില കൂട്ടി, 100 രൂപ പോക്കറ്റിലിട്ടു,” ടിഡിപി മേധാവി കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് സർക്കാർ 2019-20 സാമ്പത്തിക വർഷത്തിൽ 17,000 കോടിയിലധികം രൂപയാണ് എക്സൈസ് വരുമാനമായി നേടിയത്. 2022-23ൽ 24,000 കോടി രൂപയും എക്സൈസ് വരുമാനമായി സർക്കാർ സമാഹരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴിയാണ് ആന്ധ്രാപ്രദേശിൽ മദ്യം വിൽക്കുന്നത്.
ആയിരക്കണക്കിന് കോടി രൂപയോളം വരുന്ന വിലക്കയറ്റത്തിൽ നിന്ന് ലാഭം കൊയ്യുന്നതിനിടയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാർ ഗുണനിലവാരമില്ലാത്ത മദ്യം വിതരണം ചെയ്യുന്നുവെന്ന് ചന്ദ്രബാബു നായിഡു പലതവണ ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ ടിഡിപിയുടെ സഖ്യകക്ഷിയായ ജനസേന പാർട്ടി (ജെഎസ്പി) തലവനും നടനുമായ പവൻ കല്യാണും ആന്ധ്രാപ്രദേശിലെ ഭരണസംവിധാനത്തെ വിമർശിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നൽകുന്ന മദ്യം തുടർന്നും കഴിച്ചാൽ ആളുകൾ രോഗബാധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.
മദ്യവിൽപനയിൽ ജഗൻമോഹൻ റെഡ്ഡി നാൽപ്പതിനായിരം കോടി രൂപയുടെ കൊള്ള നടത്തിയെന്ന് നടൻ ആരോപിച്ചു. മദ്യവിൽപനയ്ക്ക് ഡിജിറ്റൽ ഇടപാടുകൾ അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും സംസ്ഥാനത്ത് വിൽക്കുന്നത് ആകെ മദ്യത്തിൻ്റെ 74 ശതമാനവും 16 കമ്പനികൾ ചേർന്നാണ് വിൽക്കുന്നതെന്നും പവൻ കല്ല്യാൺ ആരോപിക്കുന്നു. ആന്ധ്രാപ്രദേശിലെ മദ്യവ്യാപാരത്തിൻ്റെ മറവിൽ നടക്കുന്ന വെട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷ ഡി പുരന്ദേശ്വരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സീറ്റ് വിഭജനം ബിജെപി-ടിഡിപി-ജനസേന പാർട്ടികൾ ഇതിനോടകം പൂർത്തിയാക്കിയിരുന്നു. ആറ് ലോക്സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിക്കും. അതേസമയം ടിഡിപിക്ക് 17 ലോക്സഭാ സീറ്റുകളും 144 നിയമസഭാ സീറ്റുകളും നൽകിയിട്ടുണ്ട്. രണ്ട് ലോക്സഭാ മണ്ഡലങ്ങളും 21 നിയമസഭാ മണ്ഡലങ്ങളുമാണ് ജനസേനയ്ക്ക് നൽകിയിരിക്കുന്നത്.
