ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വേനൽ ചൂട് അതിന്റെ പാരമ്യതയിലേക്ക് കടന്നിരിക്കുകയാണ്. സാധാരണയിലും അധികം ചൂടാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. പലയിടത്തും പകൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വേനൽക്കാലത്തെ ഭയക്കാതെ നേരിടാൻ ചില കാര്യങ്ങളിൽ മുൻകരുതലെടുത്താൽ മാത്രം മതി
നിർജ്ജലീകരണം
വേനൽക്കാലത്ത് ഏറ്റവുമധികം ശ്രദ്ധവേണ്ടത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാനാണ്. പകൽ ചൂട് കൂടുന്ന സമയങ്ങളിൽ പരമാവധി പുറത്തേക്കിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരത്ത് ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഇടക്കിടെ വെള്ളം കുടിക്കുന്നത് പതിവാക്കണം. ദിവസം മൂന്ന് മുതൽ നാല് ലിറ്റർ വരെയെങ്കിലും വെള്ളം കുടിക്കണം.
ചർമസംരക്ഷണം
കടുത്ത ചൂടും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥയിൽ ചർമസംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നവരല്ലെങ്കിലും നിർബന്ധമായും സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണം. സൂര്യതാപം കൂടുതലായി ഏൽക്കുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സൂര്യാതപമേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. പ്രവാസികൾക്കറിയാം കുളിക്കാനുൾപ്പെടെ പൈപ്പ് തുറന്നാൽ തിളച്ച വെള്ളമാണ് ലഭിക്കുക. ഇത്തരം സാഹചര്യങ്ങളിൽ വെള്ളം നേരത്തെ ശേഖകരിച്ച് വച്ച് തണുത്ത ശേഷം കുളിക്കുക. ദിവസവും രണ്ട് നേരം കുളിക്കുന്നതാണ് നല്ലത്. ലളിതമായ രീതിയിൽ മേക്ക് അപ്പ് ചെയ്യുന്നതാവും ഇക്കാലയളവിൽ നല്ലത്. അമിതമായ ചൂടും കെമിക്കലുകളും ചർമത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ദിക്കണം
ഭക്ഷണക്രമം
ജലാംശം കൂടുതലടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം . ഭക്ഷണത്തിൽ ഒരു നേരമെങ്കിലും സാലഡുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. നാരങ്ങാ വർഗത്തിൽപ്പെട്ട പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചായ, കാപ്പി എന്നിവ എന്നിവയ്ക്ക് പകരം ജ്യൂസോ സൂപ്പോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
യാത്രയിലും വേണം കരുതൽ
വേനൽക്കാല യാത്രകൾ കഴിവതും ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധയോടെ പാലിക്കണം. തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ലതിനാൽ വാഹനങ്ങളിൽ നിന്നും സിഗരറ്റ് ലൈറ്ററുകൾ, പോർട്ടബിൾ ചാർജർ,ഫോൺ ബാറ്ററി, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രോണിക് സിഗരറ്റ്,ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂം ബോട്ടിൽ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണം. വാഹനത്തിലെ വെള്ളം, എൻജിൻ ഓയിൽ എന്നിവ ദിനംപ്രതി നിരീക്ഷിക്കുക. തീപിടിത്തമുണ്ടായാൽ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ടോയെന്ന ഉറപ്പ് വരുത്തണം.വെയിലത്തു പാർക്ക് ചെയ്ത് വണ്ടിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്ലാസ് തുറന്നിട്ട് കൂൾ ആയതിനു ശേഷം യാത്ര ചെയ്യുക.