മലപ്പുറം: യൂറോപ്യൻ യൂണിയനിലെ ഏഴ് സർവകലാശാലകൾ സംയുക്തമായി നൽകിയ ജെമ്മാ സ്കോളർഷിപ്പിന് അർഹത നേടി മലപ്പുറത്തുകാരി. എഴുത്തുകാരി എന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ വി.എസ് ആർദ്രയാണ് 43 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടിയത്. വിമൻ ആൻഡ് ജെൻഡർ സ്റ്റഡീസിൽ രണ്ട് വർഷത്തെ പി.ജി പഠനത്തിനാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുക. കോഴ്സിൻ്റെ ആദ്യവർഷം യുകെയിലും രണ്ടാം വർഷം ഓസ്ട്രേലിയയിലുമാണ് പഠിക്കേണ്ടത്. ചെന്നൈ സർവ്വകലാശാലയിൽ നിന്നും വിമൻസ് സ്റ്റഡീസിൽ പിജി നേടിയ ശേഷമായിരിക്കും ആർദ്രയുടെ യൂറോപ്പിലെ തുടർപഠനം.
മലപ്പുറം എംഎസ്എപി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പത്താം തരം പാസ്സായ ശേഷം വേങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ആർദ്ര പ്സസ് ടു പഠനം നടത്തിയത്. തുടർന്ന് ഡൽഹി അബേദ്കർ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സ്കൂൾ കാലഘട്ടം മുതൽ കവിതകൾ എഴുതുന്ന ആർദ്രയുടെ രണ്ട് കവിതാ സമാഹാരങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അമ്മ ഉറങ്ങാറില്ല എന്ന ആദ്യ പുസത്കം പ്ലസ് ടുവിന് പഠിക്കുമ്പോൾ പ്രകാശനം ചെയ്തത്. മരിച്ചു പോയവളുടെ മുറി തുറക്കുമ്പോൾ എന്ന രണ്ടാമത്തെ കവിതാ സമാഹാരം കഴിഞ്ഞ വർഷം പുറത്തിറങ്ങി.