ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ രാജിവച്ചു. ചട്ടലംഘനം നടത്തിയതിനാണ് രാജി. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എംപിക്കു സ്വകാര്യ ഇമെയിൽ വഴി കൈമാറിയ കുറ്റത്തിനാണ് ഇന്ത്യൻ വംശജയായ ബ്രേവർമാൻ രാജിവച്ചത്.
അശാസ്ത്രീയ നികുതി പരിഷ്കാര നീക്കത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ട്രസ് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായതിനിടെയാണ് ബ്രേവർമാൻ തെറ്റു പറ്റിയതു സമ്മതിച്ച് സ്ഥാനമൊഴിയുന്നത്. ഇത് ലിസ് ട്രസിന് മാതൃകയാകട്ടെ എന്ന സൂചനയും രാജിക്കത്തിലുണ്ട്. അതേസമയം പുതിയ ആഭ്യന്തരമന്ത്രിയായി ഗ്രാന്റ് ഷാപ്സിനെ നിയമിച്ചു.
കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായതിന് ശേഷം പാർലമെന്റിൽ ഇന്നലെ ട്രസിന്റെ ആദ്യത്തെ ചോദ്യോത്തര വേളയായിരുന്നു. എന്നാൽ ട്രസിനെതിരെ രൂക്ഷവിമർശനവും രാജി ആവശ്യവുമായി ചോദ്യോത്തര വേള ബഹളത്തിലാണ് കലാശിച്ചത്. വിവാദ സാമ്പത്തിക പരിഷ്കാരം പുതിയ ധനമന്ത്രി ജെറിമി ഹണ്ട് പിൻവലിച്ചതിനു പിന്നാലെ പാളിച്ചകൾ സംഭവിച്ചിരുന്നു. ഇതിന് ട്രസ് പാർലമെന്റിൽ മാപ്പു ചോദിക്കുകയും ചെയ്തു. അതേസമയം ലിസ് ട്രസ് പ്രധാനമന്ത്രിയായി തുടരുന്നതിനെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ ചോദ്യം ചെയ്തു. തോറ്റു പിന്മാറി വിട്ടുകൊടുക്കുന്ന ശീലം തനിക്കില്ലെന്നാണ് ലിസ് ട്രസ് മറുപടി നൽകിയത്.