മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്ത ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നും യാത്ര കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തുന്നവർ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ വൈറസ് പടരുന്ന പ്രദേശത്താണോ താമസിച്ചിരുന്നത് എന്നുള്ള കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണം. കൂടാതെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നും മന്ത്രാലയത്തെ അറിയിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേസമയം മാർബർഗ് വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അടുത്തിടെ യുഎഇ രാജ്യത്തെ ജനങ്ങളോട് നിർദേശിച്ചിരുന്നു. ഇരു രാജ്യങ്ങളിലുമായി വൈറസ് ബാധിച്ച് ഇതുവരെ 14 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഹെമറേജിക് ഫീവറിന് കാരണമാകുന്ന ഈ വൈറസിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. അത്യാവശ്യമല്ലെങ്കിൽ ടാൻസാനിയയിലേക്കും ഇക്വറ്റോറിയൽ ഗിനിയയിലേക്കും യാത്ര ചെയ്യരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ യാത്ര ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധിക്കണം. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുകയും ഗുഹകളും ഖനികളും സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക. ഇത് രോഗവുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ സഹായിക്കും. അതേസമയം രാജ്യാന്തര ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. ഇവ എളുപ്പത്തിൽ ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. കൂടാതെ വ്യക്തികൾ അവരുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുകയും ശരിയായ കൈ ശുചിത്വം ഉറപ്പാക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.